വെഞ്ഞാറമൂട്: വീടിന് മുന്നിൽ പൂച്ചയുടെ ജഡം കൊണ്ടിട്ടശേഷം കുഴിച്ചിടാൻ സഹായിക്കാമെന്ന വാഗ്‌ദാനവുമായെത്തിയവർ വീട്ടമ്മയുടെ സ്വർണമാലകൾ പിടിച്ചുപറിച്ച് രക്ഷപ്പെട്ടു. വാമനപുരം ഗവ. യുപി സ്‌കൂളിനു സമീപം കമലാ ഭവനില്‍ കമലാദേവിയുടെ ഒന്നരപ്പവനും നാലു പവനും തൂക്കം വരുന്ന രണ്ടു മാലകളാണ് രണ്ടംഗ സംഘം തന്ത്രപൂര്‍വം കവര്‍ന്നത്. ചൊവ്വാഴ്ച രണ്ടുപേര്‍ വീടിനു മുന്‍ വശത്തെത്തി ഗേറ്റിനു സമീപം ഒരു പൂച്ച ചത്തു കിടക്കുന്നതായി കമലാ ദേവിയോട് പറഞ്ഞു. പൂച്ചയെ മറവ് ചെയ്യാൻ സഹായിക്കാൻ ഒപ്പംകൂടി ഇവർ കമലാ ദേവിയുടെ വിശ്വാസം നേടിയെടുത്തു. വീട്ടില്‍ ഉള്ളവരുടെ വിവരങ്ങൾ ഇവർ ചോദിച്ചറിഞ്ഞശേഷം മടങ്ങി.
വ്യാഴാഴ്ച വൈകുന്നേരം വീണ്ടും എത്തി. സമീപത്തെ സ്‌കൂളില്‍ പ്ലംബിങ് ജോലിക്കെത്തിയ തങ്ങള്‍ ജോലി കഴിഞ്ഞു മടങ്ങുകയാണെന്നും എന്തെങ്കിലും ജോലി ഉണ്ടെങ്കില്‍ വിളിക്കണമെന്നും പറഞ്ഞ് കമലാദേവിക്ക് ഫോൺ നമ്പർ നൽകാൻ തയ്യാറായി. നമ്പർ എഴുതിവാങ്ങാൻ പേപ്പറും പേനയും നൽകുമ്പോൾ സംഘത്തിൽ ഒരാൾ ഇവരുടെ കഴുത്തിലെ മാലകൾ പൊട്ടിച്ച് പുറത്തേക്കോടി. ഇതേ സമയം രണ്ടാമത്തെയാൾ പുറത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിൽക്കുന്നുണ്ടായിരുന്നു. കമലാദേവി ബഹളംവച്ച് പിന്നാലെ ഓടിയെങ്കിലും ഇരുവരും രക്ഷപ്പെട്ടു. വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി.