വക്കം : പല തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ നടക്കുമ്പോൾ ഓൺലൈൻ ജോലി നൽകി തട്ടിപ്പ് നടത്തുന്ന പുതിയ സംഘങ്ങൾ കേരളത്തിൽ അടിവേരുകൾ സ്ഥാപിക്കുന്നു. അതുകൊണ്ടാണ് വക്കം സ്വദേശി ഷിബു(50)നു പണം നഷ്ടമായത്. ഷിബു പോലീസിലും സൈബർ സെല്ലിലും പരാതി നൽകാൻ ഒരുങ്ങുകയാണ്.
2019 ജൂലൈ 5 നു ഐടി വിഭാഗത്തിന്റെ ഓൺലൈൻ ഡാറ്റാ എൻട്രി എന്ന ജോലിക്കായി ഒരു ഫോൺ നമ്പറിൽ നിന്ന് ഷിബുവിന് ഫോൺ കാൾ വന്നു. തുടർന്ന് അവർ പറഞ്ഞത് അവർ അയക്കുന്ന 20ഓളം പേജുള്ള വേർഡ് ഫയൽ എക്സൽ ഷീറ്റിലേക്ക് മാറ്റി ചെയ്തു നൽകണമെന്നും 7 ദിവസത്തിനുള്ളിൽ ജോലി തീർത്ത് അവർക്ക് മെയ്ലയക്കണമെന്നുമാണ്. അങ്ങനെ ചെയ്താൽ 8-9 ദിവസത്തിനുള്ളിൽ അക്കൗണ്ടിൽ സാലറി വരുമെന്നും അവർ ഷിബുവിനോട് പറഞ്ഞു. ഒരു ജോലി തീരുമ്പോൾ 10, 000 രൂപ സാലറിയായി നൽകുമെന്നാണ് അവർ പറഞ്ഞത്. തുടർന്ന് ഓൺലൈൻ അഗ്രിമെന്റും എല്ലാം അവർ അയച്ചു. ജോലി ചെയ്യാനുള്ള വേർഡ് ഫയൽ മെയിൽ അയച്ചു നൽകുകയും 7 ദിവസത്തിനുള്ളിൽ ഷിബു അത് പൂർത്തിയാക്കി തിരിച്ചു മെയിൽ അയക്കുകയും ചെയ്തു. തുടർന്ന് സാലറി വരാൻ ഒന്ന് രണ്ടു ദിവസം താമസിച്ചപ്പോൾ ഷിബു അവരെ ഫോണിൽ ബന്ധപ്പെട്ടു. അയച്ച മെയിൽ കിട്ടിയെന്നും സാലറി ചെക്ക് റെഡിയായിട്ടുണ്ടെന്നും അവർ പറഞ്ഞു. മാത്രമല്ല തങ്ങൾ ഏജന്റ് ആണെന്നും അതുകൊണ്ട് 2683 രൂപ സർവീസ് ചാർജ് അടച്ചാൽ മാത്രമേ സാലറി അയക്കാൻ കഴിയുള്ളു എന്നും അവർ പറഞ്ഞു.
തുടർന്ന് ഷിബു പറഞ്ഞു സർവീസ് ചാർജ് കഴിഞ്ഞിട്ടുള്ള തുക സാലറിയായി നൽകിയാൽ മതിയെന്നാണ്. എന്നാൽ അതൊരൊറ്റ പേയ്‌മെന്റ് ആയി നിൽക്കുകയാണെന്നും അതിൽ നിന്നും തങ്ങൾക്ക് പണം എടുക്കാൻ കഴിയില്ലെന്നും ഉടൻ തന്നെ ഒരു നമ്പറിലേക്ക് ഗൂഗിൾ പേ വഴി 2683 രൂപ അയക്കാനും പറഞ്ഞു. അങ്ങനെ അയച്ചാൽ നാളെ തന്നെ സാലറി അയക്കാമെന്നും അവർ അറിയിച്ചു. അവരുടെ വാക്ക് വിശ്വസിച്ചു ജൂലൈ 18ന് ഷിബു അവർ നൽകിയ അക്കൗണ്ടിലേക്ക് പണം അയച്ചു. അവർ പണം ലഭിച്ചെന്നും പറഞ്ഞു. എന്നാൽ പിറ്റേ ദിവസവും സാലറി വരാത്തതിനെ തുടർന്ന് അവരെ ഫോണിൽ ബന്ധപ്പെടാൻ നോക്കുമ്പോൾ നമ്പർ ബ്ലോക്കായാക്കിയതായാണ് മനസ്സിലാകുന്നത്.
അപ്പോഴാണ് ഇത് തട്ടിപ്പാണെന്ന് ഷിബുവിന് വ്യക്തമാകുന്നത്. വളരെ വിശ്വാസയോഗ്യമായ രീതിയിൽ കമ്പനിയുടെ പേരൊക്കെ വെച്ച് മെയിൽ എല്ലാം വന്നതിനാൽ ആദ്യമേ സംശയം ഒന്നും തോന്നിയിരുന്നില്ല. എന്നാൽ കഷ്ടപ്പെട്ട് ജോലിയും ചെയ്ത് പണവും നഷ്ടമായ അവസ്ഥയിലാണ് ഷിബു. ഇതുപോലെ ഒരുപാട് പേരിൽ നിന്ന് ഇത്തരത്തിൽ പണം തട്ടിയെടുക്കുന്നുണ്ടാവും എന്നാണ് ഷിബുവും പറയുന്നത്. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന വൻ തട്ടിപ്പ് വീരന്മാരെ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നാണ് ഷിബു പറയുന്നത്.