കല്ലറ: സിഗരറ്റ് വാങ്ങാനെന്ന വ്യാജേന കടയിൽ ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മൂന്നരപ്പവന്റെ മാല പൊട്ടിച്ചെടുത്തു കടന്നു. തുടർന്ന് അഞ്ച് കിലോമീറ്ററിനുള്ളിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മയുടെ അഞ്ചുപവന്റെ മാല പൊട്ടിച്ചെങ്കിലും കൊണ്ടു പോകാനായില്ല. സമീപത്തുള്ള സ്കൂളിന്റെ സി.സി.ടി.വി. ക്യാമറയിൽനിന്ന് പ്രതികളുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പാങ്ങോട് പോലീസിനു ലഭിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചെറുവാളം ജങ്‌ഷന് സമീപം കട നടത്തുന്ന സുധർമയുടെ കടയിലെത്തിയ സംഘം സിഗരറ്റ് ആവശ്യപ്പെട്ടു. സിഗരറ്റ് നൽകിയപ്പോൾ തീെപ്പട്ടിയാവശ്യപ്പെട്ടു. തീെപ്പട്ടിയെടുക്കാനായി തിരിഞ്ഞപ്പോഴാണ് മാലപൊട്ടിച്ച് കടന്നത്. രക്ഷപ്പെട്ട മോഷ്ടാക്കൾ അഞ്ച് കിലോമീറ്ററോളം ഇടറോഡുകൾ വഴി സഞ്ചരിച്ച് വാഴത്തോപ്പു പച്ചയിലെത്തി. വഴിയാത്രക്കാരിയായ ശാന്തയുടെ അഞ്ചുപവൻ മാല പൊട്ടിച്ചെടുത്തു. തോർത്തോടുകൂടിയാണ് മാല പൊട്ടിച്ചെടുത്തത്. ബൈക്കിലിരുന്നുകൊണ്ട് തോർത്ത് റോഡിലേക്കെറിഞ്ഞപ്പോൾ പൊട്ടിച്ച മാലയും റോഡിലേക്കു വീഴുകയായിരുന്നു. പഴവിള വഴി പാങ്ങോടേക്ക് വന്ന സംഘം മതിര ഭാഗത്തേക്ക് തിരിഞ്ഞു പോകുകയായിരുന്നു. ഇതിനിടയിൽ പാങ്ങോട് കെ.വി.യു.പി.എസിനു മുന്നിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി. ക്യാമറയിൽ നിന്നു പ്രതികളുടേതെന്ന് സംശയിക്കുന്ന ചിത്രം ലഭിച്ചിട്ടുണ്ട്. ഇതിൽനിന്നു ലഭിച്ച വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് പാങ്ങോട് സി.ഐ. എൻ.സുനീഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.