വെട്ടൂർ : ഓട്ടോറിക്ഷയിൽ കടത്തിയ 24 ലിറ്റർ വിദേശമദ്യവുമായി ഡ്രൈവർ എക്സൈസ് പിടിയിൽ. മേൽവെട്ടൂർ ഉദയനഗർ മംഗലത്തുംവിള വീട്ടിൽ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന സജിൻ(30)ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേൽവെട്ടൂർ ജങ്ഷനുസമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
ഓട്ടോയിൽ 48 കുപ്പി വിദേശമദ്യമാണ് കടത്തിക്കൊണ്ടുവന്നത്. ഓണക്കാലത്ത് വിൽപ്പന നടത്തുന്നതിനായാണ് മദ്യം ശേഖരിച്ചതെന്ന് എക്സൈസ് പറഞ്ഞു. ഓട്ടോയും കസ്റ്റഡിയിലെടുത്തു.വർക്കല റെയ്ഞ്ച് ഇൻസ്പെക്ടർ എം.മഹേഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സിബുരാജ്, ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ്, ഷിജു, മഹേഷ്, പ്രണവ്, സ്മിത, ബി.ദീപ്തി, പി.ദീപ്തി, സുചിപിള്ള എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള ഓപ്പറേഷൻ വിശുദ്ധിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.