അമ്മുമ്മ കഥകൾ കേട്ടുറങ്ങുന്ന കുഞ്ഞുങ്ങളിന്ന് കുറവാണ്. കുട്ടികൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അമൂല്യ കളിപ്പാട്ടമാണ് കഥ പറയുകയും പാട്ടുപാടുകയും ചെയ്തിരുന്ന മുത്തശ്ശിമാർ. ഒക്ടോബർ ഒന്ന് വയോജന ദിനത്തിൽ കമലാക്ഷി മുത്തശ്ശിയെ കാണാനും ആദരിക്കാനും അനുഭവങ്ങൾ പങ്കുവയ്ക്കാനുമായി ഗവൺമെൻറ് എൽ പി എസ് ചെമ്പൂരിലെ (മുദാക്കൽ പഞ്ചായത്ത്, ആറ്റിങ്ങൽ ഉപജില്ല ) കൂട്ടുകാരെത്തി. ചെമ്പൂര് പള്ളിക്കൂടത്തിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥി കൂടിയായ കമലാക്ഷിയമ്മ അന്നത്തെ വിശേഷങ്ങളും അനുഭവങ്ങളും കുട്ടികളുമായി പങ്കിട്ടു. കമലാക്ഷിയമ്മയുടെ മുത്തശ്ശിയുടെ വിദ്യാഭ്യാസത്തിനായി 1863 ൽ അവരുടെ കുടുംബാംഗമായിരുന്ന ശ്രീ ആറ്റിക്കോട്ട് കൃഷ്ണപിള്ള അദ്ദേഹമാണ് 14 സെൻറിൽ ആദ്യമായി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചത് അതാണ് ഇന്നത്തെ ഗവൺമെൻറ് എൽപിഎസ് ചെമ്പൂര്* 155ലേറെ വർഷം പഴക്കമുള്ള വിദ്യാലയവുമായുള്ള വൈകാരിക ബന്ധത്തെക്കുറിച്ച് കുട്ടികളോട് പറഞ്ഞ മുത്തശ്ശി അവർക്കായി കഥകളും പാട്ടുകളും പങ്കുവച്ചു.കുട്ടിപ്പാട്ടുകളും കവിതകളും പാടി കുരുന്നുകളും മുത്തശ്ശിക്കൊപ്പം ചേർന്നു.ഉറവ വറ്റാത്ത നന്മയും സത്യവും എപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കണമെന്നും അവനവൻ തുരുത്തുകളായി മാറാതെ സമൂഹത്തെ സ്നേഹിക്കുന്ന തലമുറയായി വളരണമെന്നും മുതിർന്നവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നും മുത്തശ്ശി കുട്ടികളോട് പറഞ്ഞു. മുത്തശ്ശിക്കൊപ്പം ഭക്ഷണം കൂടി കഴിച്ചിട്ടാണ്കുട്ടികൾ മടങ്ങിയത്. പ്രായ സമത്വത്തിലേക്കുള്ള പ്രയാണമെന്നതാണ് ഈ വർഷത്തെ വയോജന ദിന സന്ദേശം.പ്രഥമാധ്യാപിക ശ്രീമതി ഗീതാകുമാരി പി.ടി.എ പ്രസിഡൻറ് ശ്രീ അജി തെക്കുംകര അധ്യാപകർ എന്നിവർ പങ്കെടുത്തു.