ഭരതന്നൂർ : ഭരതന്നൂർ ഗവ. ആശുപത്രിയിൽ പനി ബാധിച്ചെത്തിയ കുട്ടികൾക്ക് ചികിത്സ നിഷേധിച്ചതായി പരാതി. നാല് കുട്ടികൾക്ക് ചികിത്സ നിഷേധിച്ചുവെന്നും ഇവരെ മറ്റാശുപത്രികളിലേക്ക് വിട്ടുവെന്നുമാണ് ആക്ഷേപം. തോട്ടം തൊഴിലാളികളും പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരും ഏറെയുള്ള പ്രദേശത്തെ ഏക സർക്കാർ ആശുപത്രിയാണിത്. ചികിത്സനിഷേധിച്ചതിനെക്കുറിച്ച് നാട്ടുകാർ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
വെള്ളിയാഴ്ച ദിവസങ്ങളിൽ പ്രഷറും ഷുഗറും മാത്രമേ പരിശോധിക്കുകയുള്ളു. അതിനാൽ മറ്റാശുപത്രികളിൽ ചികിത്സ തേടണമെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പറഞ്ഞതായാണ് പരാതി. എന്നാൽ, ഭരതന്നൂർ ഗവ. ആശുപത്രിയിൽ ഇപ്പോൾ സ്ഥിരം ഡോക്ടർമാരില്ലെന്നും വർക്കിങ് അറേജ്‌മെന്റിലാണ് എത്തുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച നാന്നൂറോളം രോഗികൾ ഒ.പി.യിൽ ഉണ്ടായിരുന്നെന്നും ഇവരെ മുഴുവൻ ഒരാൾ പരിശോധിക്കുകയെന്നത് മനുഷ്യസാധ്യമല്ലെന്നും ഇവർ അറിയിച്ചു