കിഴുവിലം: കുറക്കടയിൽ അക്രമികൾ യുവാക്കളെ വെട്ടിപ്പരുക്കേൽപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്ത ശേഷം ഓട്ടോറിക്ഷയിൽ സ്ഥലം വിട്ടു. മുട്ടപ്പലം മരങ്ങാട്ടുകോണം കോട്ടറത്തലവീട്ടിൽ ശേഷഷാജി(40)അയൽവാസി ഷാജി(39) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. പണവും മൊബൈൽ ഫോണും പിടിച്ചുപറിച്ചു. രാത്രി 11മണിയോടെ കുറക്കട ലൈബ്രറി ജംക് ഷനടുത്താണു സംഭവം . കണ്ണൂരിൽ നിന്നു ജോലി കഴിഞ്ഞു രാത്രി 9 മണിയോടെ ചിറയിൻകീഴിൽ ട്രെയിനിറങ്ങിയ സമ്പത്ത് വീട്ടിലേക്കു പോകുന്നതിന് ഓട്ടോ കൈ കാണിച്ചു കയറി. കുറക്കട ഭാഗത്തെത്തിയപ്പോൾ ഓട്ടോയിലുണ്ടായിരുന്നവർ 500രൂപ ആവശ്യപ്പെട്ടു. നിരസിച്ച സമ്പത്തിനെ ഇരുവരും ചേർന്നു മർദിക്കുകയും കവർച്ച ചെയ്യുകയുമായിരുന്നു.
വീട്ടിലെത്തിയ സമ്പത്ത് ഇക്കാര്യം അയൽവാസിയായ ശേഷഷാജിയോടു പറയുകയും അക്രമികൾ അപഹരിച്ച മൊബൈലിൽ വിളിക്കുകയും ചെയ്തു. തുടർന്നു കുറക്കടയിലെത്തിയാൽ ഫോൺ തിരിച്ചുനൽകാമെന്നു രണ്ടംഗസംഘം പറഞ്ഞതനുസരിച്ചു സമ്പത്തും ശേഷഷാജിയും രാത്രി 11മണിയോടെ ബൈക്കിൽ കുറക്കടയെത്തിയപ്പോഴാണു സംഘം വീണ്ടും പണം വേണമെന്നാവശ്യപ്പെട്ടു ആക്രമിച്ചത് ബൈക്കും അടിച്ചുതകർത്തു. വെട്ടേറ്റ ശേഷഷാജിയെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കി. 32 തുന്നലുണ്ട്. സമ്പത്തും ചികിത്സയിലാണ്. പ്രതികളെപ്പറ്റിയുള്ള വിവരം പൊലീസിനു കൈമാറിയിട്ടുണ്ട്.