മണനാക്ക് : മണനാക്ക് പ്രവാസി അസോസിയേഷനും മണനാക്ക് വ്യാപാരി വ്യവസായികളും സംയുക്തമായി കടയ്ക്കാവൂർ പോലീസിന്റെ സഹകരണത്തോടുകൂടി സ്ഥാപിച്ച സിസിടിവിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകുന്നേരം നടന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി പി.വി ബേബി ഉദ്ഘാടനം നിർവഹിച്ചു.
2003ൽ യുഎഇയിൽ സ്ഥാപിതമായ മണനാക്ക് പ്രവാസി അസോസിയേഷൻ യുഎഇയിലും നാട്ടിലും സാമൂഹികവും സാംസ്കാരികവുമായ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു. അതിൻറെ ഭാഗമായാണ് മണനാക്കിൽ ക്യാമറ സ്ഥാപിച്ചത്. സിസിടിവി സ്ഥാപിച്ചതോടെ സാമൂഹിക വിരുദ്ധ ശല്യത്തിനും മോഷണങ്ങൾക്കും അക്രമങ്ങൾക്കും ഒരു പരിധി വരെ നിയന്ത്രണം ഉണ്ടാകുമെന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്. മാത്രമല്ല പോലീസിന് യഥാസമയം നടപടികൾ സ്വീകരിക്കാനും ക്യാമറകൾ സഹായകമാകും. കടയ്ക്കാവൂർ, മണമ്പൂർ, വക്കം എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ട പ്രദേശമാണ് മണനാക്ക്. മാത്രമല്ല ആറ്റിങ്ങലിൽ തിരക്ക് കൂടുന്ന സമയങ്ങളിൽ വാഹന ഗതാഗതവും ഇതുവഴിയാണ് കൂടുതലും കടത്തിവിടുന്നത്. ഇത്രത്തോളം പ്രധാനപ്പെട്ട ഒരു ജംഗ്ഷനായ മണനാക്കിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതോടെ കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനൊപ്പം ഇതുവഴി വിവിധ കേസിലെ പ്രതികൾ കടന്നു പോയാൽ അവരെ പിടികൂടാനുള്ള സൂചനയും ലഭിക്കും.
ദീർഘകാലമായി മണനാക്ക് നിവാസികളുടെ ആവശ്യമായ സിസിടിവി യാഥാർത്ഥ്യമാക്കുന്നതിന് പൂർണമായും സഹകരിച്ച കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ എസ്.ഐ വിനോദ് വിക്രമാദിത്യനും മണനാക്ക് പ്രവാസി അസോസിയേഷനും വ്യാപാരി വ്യവസായികളുടെ നേതൃത്വത്തിൽ സ്നേഹോപഹാരം നൽകി.
മണനാക്ക് പ്രവാസി അസോസിയേഷൻ പ്രസിഡൻറ് ബാജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ശൈലജ ബീഗം, വക്കം പഞ്ചായത്ത് പ്രസിഡൻറ് വേണുജി, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ എസ് ഫിറോസ് ലാൽ, വാർഡ് മെമ്പർമാരായ നാസർ, വ്യാപാരി വ്യവസായി പ്രസിഡൻറ് സലാഹുദ്ദീൻ, വ്യാപാരി-വ്യവസായി സെക്രട്ടറി ഷബീർ അൽഅമീൻ തുടങ്ങിയവർ പങ്കെടുത്തു. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ മണനാക്ക് പ്രവാസി അസോസിയേഷൻ മുൻ പ്രസിഡൻറ് സീതി നന്ദി രേഖപ്പെടുത്തി.