വക്കം: വക്കം റൂറൽ ഹെൽത്ത് സെന്ററിൽ അവശ്യ ഉപകരണങ്ങളുടെയും, ജീവനക്കാരുടെ അഭാവം കാരണം ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ചികിത്സ നിക്ഷേധിക്കുന്നതായി പരക്കെ പരാതി. കഴിഞ്ഞ ദിവസം ഇവിടെ ചികിത്സയിലിരുന്ന പാലിയേറ്റിവ് കെയറിലെ രോഗിയുടെ മരണം ഉറപ്പാക്കാനായി ഹോസ്പിറ്റലിൽ കൊണ്ട് വന്നപ്പോൾ ജീവനക്കാരുടെയും മിഷനറികളുടെയും അഭാവം ബന്ധപ്പെട്ടവർ തന്നെ വെളിപ്പെടുത്തി. രോഗിയെ മരണം ഉറപ്പിക്കുവാനായി മറ്റൊരു ഹോസ്പിറ്റലിലേക്ക് പറഞ്ഞു വിടേണ്ട അവസ്ഥയാണ് ഉണ്ടായത്. മരണം ഉറപ്പാക്കാൻ ഇ.സി.ജി എടുക്കണമെന്നും അതിന് ഉപകരണവും ടെക്നീഷ്യനുമില്ലന്നാണ് ഡ്യൂട്ടി ഡോക്ടർ പറഞ്ഞത്. അടുത്തിടെയാണ് ഇവിടെ കോടികൾ ചെലവഴിച്ച് നവീകരണോദ്ഘാടനം ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ നിർവഹിച്ചത്.
മുൻകാലങ്ങളിൽ പ്രസവം അടക്കമുള്ള ചികിത്സ രോഗികൾക്ക് ലഭിച്ചിരുന്നു. ഒന്നരക്കോടിയുടെ വികസനം വന്നപ്പോൾ അവശ്യം വേണ്ട വിഭാഗങ്ങൾ പോലും ആശുപത്രിയിൽ നിന്ന് അപ്രത്യക്ഷമായതായി നാട്ടുകാർ ആരോപിക്കുന്നു. ഡോക്ടറുടെ സേവനം, ലാബ്, ഇ.സി .ജി, ആംബുലൻസ് എന്നീ വിഭാഗങ്ങളിൽ 24 മണിക്കുറും പ്രവർത്തിക്കുന്നതിന് അധികൃതർ നടപടി കൈക്കൊള്ളണമെന്നും ആവശ്യമുണ്ട്. ഇതിനെല്ലാം പുറമേ ഉച്ചകഴിഞ്ഞാൽ ഡോക്ടറുടെ സേവനം പോലും ഇല്ല. രാത്രികാലങ്ങളിൽ ഡോക്ടർ ഇല്ലാത്തത് കിടപ്പ് രോഗികളെ വലയ്ക്കുന്നതായും പരാതിയുണ്ട്.