കാട്ടാക്കട : ആയുർവേദ മസാജ് പാർലറിന്റെ മറവിൽ ആധുനികസംവിധാനമുള്ള വാറ്റുകേന്ദ്രം നടത്തിയയാൾ പിടിയിലായി. കുണ്ടമൺകടവ് കുരിശുമുട്ടത്ത് കാട്ടാക്കട റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ പേയാട് അലകുന്നം ബിന്ദുഭവനിൽ ബിനുവി(46)നെ പിടികൂടി. മസാജ് പാർലറിനായി വാടകയ്ക്കെടുത്ത വീട്ടിൽ കഴിഞ്ഞ ഒരു വർഷത്തോളമായി ഇയാൾ ചാരായം വാറ്റിയിരുന്നതായി എക്സൈസ് അധികൃതർ പറയുന്നു.ചൊവ്വാഴ്ച രാത്രി നടത്തിയ രഹസ്യനീക്കത്തിൽ ക്രിസ്മസ് വില്പനയ്ക്കു സൂക്ഷിച്ചിരുന്ന 35-ലിറ്ററിന്റെ നാലു കന്നാസ്, 10-ലിറ്ററിന്റെ ഒരു കന്നാസ് ഉൾപ്പെടെ 150-ലിറ്റർ ചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പാചകവാതകം, ഗ്യാസ് അടുപ്പ്, അനുബന്ധ ഉപകരണങ്ങൾ, ചാരായം നിറയ്ക്കാനുള്ള കുപ്പികൾ, എത്തിക്കാനുള്ള സ്കൂട്ടർ, 11,350-രൂപ എന്നിവ ഇയാളിൽനിന്നു പിടിച്ചെടുത്തു.
കഴിഞ്ഞ ഓണക്കാലം മുതൽ ഇയാൾ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കാട്ടാക്കട, വിളപ്പിൽശാല, മലയിൻകീഴ് തുടങ്ങി വിവിധ സ്ഥലങ്ങളിലെ വിശ്വസ്തരായ ഉപഭോക്താക്കൾക്കാണിയാൾ ചാരായം കൈമാറിയിരുന്നത്.സ്പിരിറ്റു ചേരാത്ത ചാരായത്തിന് ലിറ്ററിന് ആയിരം രൂപയാണ് ഈടാക്കിയത്. വിശ്വസ്തർക്കും പതിവുകാർക്കും ഒറ്റുകാരല്ല എന്നു ബോധ്യമുള്ളവർക്കും മാത്രമെ ചാരായം നൽകൂ. ഓർഡർ കിട്ടിയാലും സൂക്ഷമമായി നിരീക്ഷിച്ചുമാത്രമേ സാധനം എത്തിക്കു എന്നതാണിയാളുടെ രീതി. കാട്ടാക്കട എക്സൈസ് റെയ്‌ഞ്ച് ഇൻസ്പെകടർ ബി.ആർ.സ്വരൂപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ചാരായവേട്ടനടത്തിയത്. റെയ്ഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ വി.ജി.സുനിൽകുമാറും സംഘവുമാണ് വാറ്റുകേന്ദ്രം കണ്ടെത്തി പ്രതിയെ കുടുക്കിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ ഹർഷകുമാർ, രാജീവ്, ഷംനാദ്, പ്രശാന്ത്, ഡ്രൈവർ സുനിൽപോൾജയിൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.