വിളവൂർക്കൽ : വിളവൂർക്കൽ പഞ്ചായത്തിലെ മേടനട ഭാഗത്ത് ദിവസങ്ങളോളം നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടുപൂച്ചയെ വനംവകുപ്പിന്റെ സഹായത്തോടെ കെണി വച്ചു പിടിച്ചു. അഞ്ച് വയസ്സ് തോന്നിക്കുന്ന ആൺ കാട്ടുപൂച്ചയാണിത്. ഒട്ടേറെ വീടുകളിലെ കോഴികളെയും വളർത്തു പക്ഷികളെയും രാത്രി കൊന്നു തിന്നിരുന്നു. ചിലതിനെ കൂടിനുള്ളിൽ കൊന്നിട്ടിരുന്നു. മേടനടയിൽ പ്രസന്നന്റെ ഫാമിലെ നാൽപതോളം കോഴികളെ ഇത്തരത്തിൽ നഷ്ടപ്പെട്ടു.
ഇതിനിടെ നാട്ടുകാരനായ യുവാവിനെ രാത്രി കാട്ടുപൂച്ച ആക്രമിക്കാൻ ശ്രമിച്ചതോടെ ജനം ഭീതിയിലായി. തുടർന്നാണ് ഇതിനെ പിടികൂടാൻ തീരുമാനിച്ചത്. വനം സംരക്ഷണ സമിതി പ്രവർത്തകനായ ഷിബുവിന്റെ നേതൃത്വത്തിൽ കെണി ഒരുക്കി. ബീറ്റ് ഫോറസ്റ്റ് ഓഫിസർ മുഹമ്മദ് നസീർ നേതൃത്വത്തിലുള്ള സംഘം പൂച്ചയെ കൊണ്ടു പോയി.