വെഞ്ഞാറമൂട്: അർബുദത്തോട് പൊരുതി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂന്നിനങ്ങളിൽ എ ഗ്രേഡ് നേടിയ വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അവനിയെ കാണാനും അനുമോദിക്കാനുമായി അടൂർ പ്രകാശ് എം.പി എത്തി.
കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് ആലന്തറ കിളിക്കൂട് വീട്ടിൽ എത്തിയാണ് അദ്ദേഹം അവനിയെ അനുമോദിച്ചത്. അവനിയുടെ മാതാപിതാക്കളായ സന്തോഷും സജിതയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്. കുറുപ്പ്, കോൺഗ്രസ് വെഞ്ഞാറമൂട് മണ്ഡലം പ്രസിഡന്റ് അഡ്വ. വെഞ്ഞാറമൂട് സുധീർ, കോൺഗ്രസ് നേതാക്കളായ ബീനാ രാജേന്ദ്രൻ, ശ്രീരാജ്, നെല്ലനാട് ഹരി തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.അര മണിക്കൂറോളം അവനിയുമൊത്ത് ചെലവഴിച്ചാണ് എം.പി മടങ്ങിയത്.
ഒരു വർഷം മുൻപാണ് അർബുദം അവനിയുടെ ജീവിതത്തെ തളർത്തിയത്. കഠിനമായ ചികിത്സയിൽ ഇടറിയ ശബ്ദത്തെ സംഗീത അദ്ധ്യാപകൻ ശ്രീകുമാറിന്റെ ശിഷണത്തിൽ പാടി തിരിച്ചെടുക്കുകയായിരുന്നു. അർബുദ രോഗത്തോട് പൊരുതി സംസ്ഥാന കലോത്സവത്തിൽ ശാസ്ത്രീയ സംഗീതം, പദ്യംചൊല്ലൽ, കഥകളിസംഗീതം എന്നിവയിൽ എ ഗ്രേഡ് നേടി. കഴിഞ്ഞ വർഷം നവംബറിലാണ് വിളിക്കാത്ത അതിഥിയായി അർബുദം അവനിയെ തേടിയെത്തിയത്. ചികിത്സയിലായതിനാൽ കഴിഞ്ഞ വർഷം കലോത്സവങ്ങളിൽ പങ്കെടുക്കാനായില്ല. രോഗത്തോടും വിധിയോടുമുള്ള മധുര പ്രതികാരം എന്നോണമാണ് ഇത്തവണ കലോത്സവങ്ങളിൽ അവനി തിളങ്ങിയത്. സംഗീതത്തിൽ സെന്റർ ഫോർ കൾച്ചറൽ റിസോഴ്സ് ട്രെയിനിംഗിന്റെ സ്കോളർഷിപ്പും അവനിക്ക് ലഭിച്ചിട്ടുണ്ട്. ചികിത്സയ്ക്കിടെയാണ് ഡൽഹിയിലെത്തി സ്കോളർഷിപ്പിനായി സംഗീത പരിപാടി അവതരിപ്പിച്ചത്. എട്ട് വർഷമായി ശാസ്ത്രീയ സംഗീതം പഠിക്കുന്ന അവനി സുരാജ് വെഞ്ഞാറമൂടിന്റെ സ്റ്റേജ് ഷോകളിലും പങ്കെടുക്കുന്നുണ്ട്.