വർക്കല : പ്ലസ് ടു വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തി വന്ന രണ്ടു പേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂർ, നടുക്കുന്നം സ്വദേശി മുബാറക്, ചെറുന്നിയൂർ, താന്നിമൂട് സ്വദേശി ദീപു എന്നിവരാണ് അറസ്റ്റിലായത്.
വർക്കല റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർത്ഥികൾക്ക് വില്പനയ്ക്കായി കൊണ്ടുവന്ന 25 പൊതി കഞ്ചാവുമായിട്ടാണ് ഇരുവരെയും പോലീസ് പിടികൂടിയത്.
ഒരു പൊതിക്ക് 500 രൂപ എന്ന നിരക്കിലാണ് ഇവർ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തി വന്നത്. പാളയംകുന്ന് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്ക് ഇരുവർ സംഘം കഞ്ചാവ് നൽകിയ വിവരം രക്ഷിതാക്കളാണ് വർക്കല പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്.
വർക്കല, കല്ലമ്പലം, അയിരൂർ മേഖലയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇവർ കഞ്ചാവ് വിൽപന നടത്തി വന്നിരുന്നതായാണ് വിവരം.
വർക്കല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ വർക്കല സബ് ഇൻസ്പെക്ടർ ശ്യാം എംജി, ജി.എസ്.ഐ ഷാബു, എ.എസ്.ഐ ബിജു, സിപിഒ ഡിസിൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.