കിഴുവിലം : കിഴുവിലം ഗ്രാമപഞ്ചായത്ത് 28 ലക്ഷം രൂപ പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച് പഞ്ചായത്ത് ഉടനീളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചത് പല തരത്തിലുള്ള ആക്ഷേപങ്ങൾക്ക് വഴി വെച്ചുവെങ്കിലും ഇപ്പോൾ ജനങ്ങളുടെ കയ്യടി നേടുകയാണ്. കാരണം കഴിഞ്ഞ ദിവസം കാട്ടുമുറാക്കൽ മുസ്ലിം ജമാഅത്തിന്റെ കാണിയ്ക്ക വഞ്ചി കുത്തി തുറന്ന് പണം കവർന്ന മോഷ്ടാവ് സിസിടിവിയിൽ കുടുങ്ങി. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നുമാണ് പോലീസ് പറയുന്നത്.
പഞ്ചായത്ത് ഉടനീളം 100 ക്യാമറകലാണ് പഞ്ചായത്ത് സ്ഥാപിച്ചത്. 80 ക്യാമറകളുടെ ഡിവിആർ ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലും ബാക്കി 20 എണ്ണത്തിന്റെ ഡിവിആർ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലുമാണ് സ്ഥാപിച്ചത്.
ലക്ഷങ്ങൾ മുടക്കി നിലവാരമില്ലാത്ത ക്യാമറകൾ സ്ഥാപിച്ചെന്നും പദ്ധതി നടപ്പിലാക്കിയതിനും എതിരെ നിരവധി വ്യാജ പ്രചരണങ്ങൾ ഉണ്ടായെന്നും അതിലൊന്നും കഴമ്പില്ലെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.അൻസാർ പറഞ്ഞു. മാത്രമല്ല സ്ഥാപിച്ചിരിക്കുന്ന നൂറ് കാമറകളും ഒരുപോലെ പ്രവർത്തനസജ്ജമാണെന്നും പ്രസിഡൻറ് പറഞ്ഞു.
എന്തായാലും മോഷ്ടാവിനെ സിസിടീവി കുടുക്കി എന്ന് അറിഞ്ഞ് നാട്ടുകാർ സന്തോഷത്തിലാണ്. നിരീക്ഷണ ക്യാമറകൾ തങ്ങൾക്ക് സംരക്ഷണം നൽകുമെന്ന വിശ്വാസത്തിലാണ് ജനങ്ങൾ.