വിളപ്പിൽശാല പൊലീസ് സ്‌റ്റേഷന് പുതിയ കെട്ടിടമായി. നിർമാണം പൂർത്തിയായ സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിച്ചു . കഴിഞ്ഞ നാലു പതിറ്റാണ്ടായി വാടക കെട്ടിടത്തിലാണ് വിളപ്പിൽശാല സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. 2016ൽ ശിലാസ്ഥാപനം നടന്ന് 2017ൽ പണി ആരംഭിച്ച സ്റ്റേഷൻ നാല് മാസംമുമ്പാണ് നിർമാണം പൂർത്തിയാക്കിയത്. പൊലീസ് കൺസ്ട്രക്‌ഷൻ കോർപറേഷനായിരുന്നു നിർമാണച്ചുമതല. സംസ്ഥാന സർക്കാർ അനുവദിച്ച 1.5 കോടി മുടക്കി വിളപ്പിൽശാല ജങ്‌ഷനിൽ പഞ്ചായത്ത് വിട്ടുനൽകിയ 20 സെന്റ് ഭൂമിയിലാണ് ബഹുനിലമന്ദിരം നിർമിച്ചത്. ചടങ്ങിൽ ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി.
അടൂർ പ്രകാശ് എംപി, നേമം ബ്ലോക്ക് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ശോഭനകുമാരി, ഡിവൈഎസ്‌പി സ്റ്റുവർട്ട് കീലർ, വിളപ്പിൽശാല പൊലീസ് ഇൻസ്പെക്ടർ ബി എസ് സജിമോൻ തുടങ്ങിയവർ പങ്കെടുത്തു. കെട്ടിടനിർമാണം നടത്തിയ കരാറുകാരൻ സുധീഷ് ബാബു, 40 വർഷം വിളപ്പിൽശാല പൊലീസ് സ്റ്റേഷനുവേണ്ടി കെട്ടിടം വാടകയ്ക്ക് നൽകിയ കൃഷ്ണൻനായർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
അരുവിക്കര :
അരുവിക്കര പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു . അരുവിക്കര ജങ്‌ഷനിൽ 27 സെന്റ് സ്ഥലത്തിൽ 93 ലക്ഷം രൂപ മുടക്കിയാണ് ബഹുനിലമന്ദിരം പണിതത് . പൊലീസ് കൺസ്ട്രക്‌ഷൻ കോർപറേഷനായിരുന്നു നിർമാണചുമതല .
യോഗത്തിൽ കെ എസ് ശബരീനാഥൻ എംഎൽഎ അധ്യക്ഷനായി . ബി അശോകൻ സ്വാഗതം പറഞ്ഞു .അടൂർ പ്രകാശ് എംപി , സി ദിവാകരൻ എംഎൽഎ , ഹർഷിത അട്ടല്ലൂരി ,നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ബിജു , പഞ്ചായത്ത് പ്രസിഡന്റുമാരായ ഐ മിനി , എം എസ് അനില , വെള്ളനാട് ശശി , കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ എസ് സുനിൽകുമാർ , ജില്ലാ പഞ്ചായത്തംഗം എൽ പി മായാദേവി തുടങ്ങിയവർ സംസാരിച്ചു .