നെടുമങ്ങാട് : പുലിപ്പാറ ഇൻഡോർ സ്റ്റേഡിയത്തിനും തമ്പുരാൻ പാറയ്ക്കും ഇടയ്ക്കുമുള്ള പ്രദേശത്ത് തെരുവ് നായിക്കളുടെ ശല്യം വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം ഇവിടെ ഒരു വീട്ടിനുള്ളിൽ കയറിയ തെരുവ് നായ ഗൃഹനാഥനേയും ഭാര്യയെയും കടിച്ചു പരിക്കേൽപ്പിച്ചു. ചന്തവിള കുന്നുംപുറത്തു വീട്ടിൽ ഓട്ടോഡ്രൈവർ സുദർശനനും, ഭാര്യ വത്സലയ്ക്കുമാണ് കടിയേറ്റത്. വത്സലയുടെ നേരെ ചാടി വീണ തെരുവ് നായ നെഞ്ചിലും കാലിലുമാണ് കടിച്ചത്. സുദർശനന് കാലിലാണ് കടിയേറ്റത്.
പേയിളകിയ പട്ടിയാണെന്ന് സംശയം. ഇത് കണ്ട സമീപവാസികൾ പുറത്തിറങ്ങാതെ കതകടച്ച് വീട്ടിനുള്ളിൽ തന്നെ ഇരുന്നു. സുദർശനനും ഭാര്യയും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയും പേവിഷ ബാധയ്ക്കെതിരെ കുത്തിവയ്പ് എടുക്കുകയും ചെയ്തു. നഗരസഭാ പ്രദേശമായ ഇവിടെ തെരുവ് നായയുടെ ശല്യം മൂന്ന് ആഴ്ചയായി ഏറെ വർധിച്ചുവെന്നു പറയുന്നു. രാത്രിയിൽ ആരോ പട്ടികളെ ഇവിടെ കൊണ്ടു വിട്ടതാണെന്നും പറയപ്പെടുന്നു.