കടയ്ക്കാവൂർ : മൂന്ന് ദിവസം മുൻപാണ് വിവാഹിതയായ മകളെ കാണാനില്ലെന്ന് കാണിച്ച് അമ്മ കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഒടുവിൽ ഇന്ന് യുവതിയെയും മക്കളെയും ഒരു യുവാവിനൊപ്പം പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും കടയ്ക്കാവൂർ പോലീസ് പിടികൂടി.
കടയ്ക്കാവൂർ പഴഞ്ചിറ സ്വദേശിനിയും രണ്ടു കുട്ടികളുടെ അമ്മയുമായ 32 കാരിയാണ് സംഭവത്തിലെ താരം. കഞ്ചാവ് കേസിൽ അറസ്റ്റിലായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ഭർത്താവിനെ കാണാൻ യുവതി പോകാറുണ്ടായിരുന്നു. അങ്ങനെ പതിവ് സന്ദർശനത്തിനൊപ്പം അവിടെ മറ്റൊരു പ്രണയവും ഉണ്ടായി. മൊബൈൽ പിടിച്ചുപറി കേസിൽ തടവിൽ കഴിയുന്ന പൂന്തുറ സ്വദേശിയായ യുവാവുമായാണ് ഈ യുവതി പ്രണയത്തിലാവുന്നത്. ഭർത്താവ് അറിയാതെ തന്നെ പ്രണയം നല്ല രീതിയിൽ മുന്നോട്ടു പോകുമ്പോൾ പൂന്തുറ സ്വദേശിയായ യുവാവ് ജയിൽ മോചിതനായി. അപ്പോഴും കഞ്ചാവ് കേസിൽ അറസ്റ്റിലായ ഭർത്താവ് ജയിലിൽ തന്നെയാണ്.
യുവതിക്ക് 1അര വയസ്സും 3 വയസ്സുമുള്ള രണ്ട് കുട്ടികളാണ് ഉള്ളത്. മൂന്ന് ദിവസം മുൻപ് ഈ കുട്ടികളെയും കൊണ്ട് യുവതി ജയിൽ മോചിതനായ കാമുകനൊപ്പം ഒളിച്ചോടി. തുടർന്നാണ് മകളെ കാണാനില്ലെന്നും പറഞ്ഞ് യുവതിയുടെ അമ്മ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഒളിച്ചോടിയ ഇവർ നേരെ എറണാകുളത്തേക്ക് പോയി.തുടർന്ന് കോയമ്പത്തൂരിലേക്കും പാലക്കാട്ടിലേക്കും മാറി മാറി യാത്ര ചെയ്തു കൊണ്ടിരുന്നു. പോലീസ് മൊബൈൽ ടവർ ലൊക്കേഷൻ നോക്കുമ്പോൾ കോയമ്പത്തൂരും പാലക്കാടുമാണ് മാറി മാറി കാണുന്നത്. തുടർന്ന് പോലീസ് കോയമ്പത്തൂർ എത്തി എന്നാൽ രാത്രി ആയപ്പോൾ പാലക്കാട് ആണ് ലൊക്കേഷൻ കാണിച്ചിരുന്നത്. തുടർന്ന് പോലീസ് പാലക്കാട് എത്തി. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കാമുകനൊപ്പം മക്കളേയും കൊണ്ട് കിടക്കുന്ന യുവതിയെ പോലീസ് പിടികൂടി. ഇന്ന് രാവിലെ യുവതിയെയും കൂട്ടി പോലീസ് കടയ്ക്കാവൂർ എത്തി. തുടർന്ന് യുവതിയെ വർക്കല കോടതിയിൽ ഹാജരാക്കി. കടയ്ക്കാവൂർ എസ്.ഐ വിനോദ് വിക്രമാദിത്യൻ, എ.എസ്.ഐ ദിലീപ്, ബിനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.