കടയ്ക്കാവൂർ: സിനിമയിൽ കാണുന്ന ചില വില്ലൻ കഥാപാത്രങ്ങൾ പേടിപ്പെടുത്തുന്നുണ്ടെങ്കിൽ അറിയണം, അങ്ങനെയുള്ള യഥാർത്ഥ വില്ലന്മാർ ഉണ്ട്. അതും കൊച്ചു കേരളത്തിൽ. കടയ്ക്കാവൂർ പൊലീസിന്റെ ഉറക്കമിളച്ചുള്ള അന്വേഷണത്തിൽ പിടിയാലയത് രണ്ടു പേർ.മേനംകുളം ചിറ്റാറ്റ് മുക്ക് മണക്കാട്ട് വിളക്കം സനൽ ഭവനത്തിൽ സജീവൻ മകൻ അപ്പുക്കുട്ടൻ എന്ന് വിളിക്കുന്ന സച്ചു (28), ചിറയിൻകീഴ് നിലയ്ക്കാമുക്ക് പാറയടി കൊച്ചുതെങ്ങുവിള വീട്ടിൽ വസന്തകുമാർ മകൻ കഞ്ചാവ് പാപ്പി എന്ന് വിളിക്കുന്ന സിജു (36) എന്നിവരാണ് പിടിയിലായത്.
കടയ്ക്കാവൂർ സ്വദേശി സുജാതയെ വാളു കാട്ടി ഭീഷണിപ്പെടുത്തി സ്വർണവും മൊബൈലും കവർന്ന കേസിലെ പ്രധാന പ്രതികളാണ് ഇവർ. പിടിച്ചു പറി നടന്നയുടൻ സിസിടിവിയും ടവർ ലൊക്കേഷനും കേന്ദീകരിച്ച് അന്വേഷണം നടത്തിയ പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും വെയിലൂർ വച്ച് കടയ്ക്കാവൂർ എസ്.ഐ. വിനോദ് വിക്രമാദിത്യനും സംഘവും പ്രതികളെ പിൻതുടർന്നെങ്കിലും ഇവർ രക്ഷപ്പെടുകയായിരുന്നു. എന്നാൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ച പോലീസ് മംഗലപുരം പോലീസിന്റെ സഹായത്തോടെ കണിയാപുരത്ത് നിന്നും പിടികൂടുകയായിരുന്നു.
രണ്ട് ബൈക്കുകളിലെത്തിയ അഞ്ചു പേർ ഉണ്ടായിരുന്നു. പാറയടിയിൽ താമസിക്കുന്ന പാപ്പിയുടെ കയ്യിൽ നിന്നും കഞ്ചാവ് വാങ്ങാൻ വന്ന സംഘം തിരിച്ചു പോകും വഴി സ്ത്രീയെ തടഞ്ഞ് നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്വർണം കവർച്ച ചെയ്യുകയായിരുന്നു.
പിടിയിലായ സിജുവിന് കഞ്ചാവ് കേസുകളും, അപ്പുകുട്ടന് കഠിനം കുളം, കഴക്കൂട്ടം സ്റ്റേഷനുകളിൽ 15 ഓളം കേസുകൾ നിലവിലുണ്ട്. മോഷണം, കവർച്ച, കഞ്ചാവ് കടത്ത് , എക്സ്പ്ലോസീവ് കേസുകൾ നിലവിലുണ്ട്. അടുത്ത കാലത്ത് ഒരു ഹോട്ടൽ അടിച്ചു തകർത്ത കേസിൽ കഠിനംകുളം പോലീസ് അന്വേഷിച്ചു വരികയായിരുന്നു. കൊടും ക്രിമിനലായ അപ്പുക്കുട്ടനെ പ്രതിയുടെ വിഹാര കേന്ദ്രമായ കണിയാപുരം റയിൽവേ സ്റ്റേഷന് സമീപം വച്ച് തന്നെ പോലീസ് പിടികൂടുകയായിരുന്നു.
തുടർച്ചയായി നടന്ന പിടിച്ചുപറി കേസ് രണ്ടും സംഭവം നടന്ന് ഉടൻ തന്നെ പിടികൂടാൻ പോലീസിന് കഴിഞ്ഞു. അടുത്തകാലത്തായി കടയ്ക്കാവൂർ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അടിയന്തരമായ ഇടപെടൽ ജനങ്ങൾക്ക് ഏറെ ആശ്വാസവും പ്രതീക്ഷയും നൽകുന്നു. പ്രതികളെ ഉടൻ പിടികൂടുന്ന കടയ്ക്കാവൂർ പൊലീസിനെ ജനങ്ങൾ ഹൃദയത്തിൽ തൊട്ട് അഭിനന്ദിക്കുകയാണ്. തുടർന്നും പോലീസിന്റെ കാവൽ ഇതുപോലെ ഉണ്ടായാൽ കടയ്ക്കാവൂർ പ്രദേശം ക്രമസമാധാനത്തിൽ മറ്റുള്ള പോലീസ് സ്റ്റേഷനുകൾക്ക് മാതൃകയാകും എന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്.
കടയ്ക്കാവൂർ സി.ഐ. എസ്.എം. റിയാസ്, എസ്. ഐ. വിനോദ് വിക്രമാദിത്യൻ ജി.എസ്.ഐ. മാഹീൻ, എ.എസ്.ഐ. ദിലീപ് എസ്. സി.പി. മാമാരായ ജുഗുനു, സന്തോഷ്, ബിനോജ്, ഡീൻ, ജ്യോതിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്നും മോഷണത്തിനുപയോഗിച്ച ബൈക്കും മൊബൈൽ ഫോണുകളും പിടികൂടി. മൂന്ന് പ്രതികളെ ഉടൻ പിടികൂടുമെന്ന് കാടയ്ക്കാവൂർ പോലീസ് അറിയിച്ചു.