വർക്കല: വർക്കലയിൽ റെയിൽവെ പ്ലാറ്റ്ഫോമിൽ അവശനിലയിൽ കിടന്ന യാത്രക്കാരനെ സ്റ്റേഷൻ ജീവനക്കാരും റെയിൽവെ പൊലീസും വിവരമറിയിച്ചതിനെ തുടർന്ന് വർക്കല പുനർജ്ജനി ചാരിറ്റബിൾ ട്രസ്റ്റ് അധികൃതർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 6.30ന് എറണാകുളം ഭാഗത്തു നിന്നുവന്ന മാവേലി എക്സ് പ്രസിലാണ് വർക്കല ചാവടിമുക്ക് വിജയഭവനിൽ വിജയകുമാർ (62) വർക്കലയിലെത്തിയത്.വർക്കല സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ അബോധാവസ്ഥയിൽ കിടക്കുന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാർ സ്റ്റേഷൻ മാനേജറായ എം.ശിവാനന്ദനെയും മാസ്റ്റർ സി.പ്രസന്നകുമാറിനെയും വിവരം അറിയിച്ചു.ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവെ പൊലീസുകാരായ സുധീഷ്, അനിൽകുമാർ, ഷജീർ തുടങ്ങിയവർ ഇയാളെ വീൽചെയറിൽ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ എത്തിക്കുകയും പുനർജ്ജനി അധികൃതരെ വിവരം അറിയിക്കുകയും ട്രസ്റ്റ് ചെയർമാൻ ഡോ.ട്രോസി ജയന്റെ നേതൃത്വത്തിൽ ഇവരുടെ വാഹനത്തിൽ വിജയകുമാറിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.വെരിക്കോസ് അസുഖത്തെ തുടർന്ന് ഇയാളുടെ ഇടതുകാല് പഴുത്ത് വൃണമായതിനാൽ ഏറെ നാളായി ഇയാൾ ചികിത്സയിലാണെങ്കിലും എറണാകുളത്തെ ഹോട്ടലിൽ ജോലി ചെയ്യുന്നുണ്ട്.രോഗം മൂർഛിച്ചതിനെ തുടർന്നാണ് ഇന്നലെ നാട്ടിലേക്ക് മടങ്ങി വന്നത്.ഇതിനിടയിലാണ് ഇയാൾ ഏറെ അവശനായത്.
ദീപയും ദിവ്യയുമാണ് മക്കൾ. ഭാര്യ:ലൈസ.