വെഞ്ഞാറമൂട് : വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈജു ബി കല്ലറ ഏവർക്കും മാതൃകയായി മാറിയിരിക്കുകയാണ്. വിശന്നു വലഞ്ഞവൻ ഭക്ഷണം മോഷ്ടിച്ചു കഴിച്ചതിനു അയാളെ കൊലപ്പെടുത്തിയ സംഭവം കേരളം ഇന്നും മറന്നിട്ടില്ല. എന്നാൽ അത്തരത്തിൽ വിശന്നു വലഞ്ഞ ഒരാൾക്ക് ഭക്ഷണവും വസ്ത്രവും നൽകി കേരള പോലീസ് അതിന് മറുപടി നൽകിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി 11അര മണിയോടെയാണ് സംഭവം. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളുമണ്ണടി ഭാഗത്ത് വെച്ച് അലഞ്ഞു തിരിഞ്ഞു നടന്ന ഒരാൾ വിശപ്പ് സഹിക്കാനാവാതെ പ്രദേശത്തെ ഒരു വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് കടക്കുകയും വിശപ്പിന്റെ കാഠിന്യം കൊണ്ട് മാവിൽ നിന്ന് ഒരു മാങ്ങ പറിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് കള്ളനെന്നും പിള്ളേരെ തട്ടിക്കൊണ്ടു പോകാൻ വന്നയാളാണെന്നും പറഞ്ഞ് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് ഷൈജു ബി കല്ലറ ഉൾപ്പെട്ട പോലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ പരാതി സ്വീകരിച്ച ശേഷം അവർ തടഞ്ഞു വെച്ച ആളെയും കൂട്ടി നേരെ സ്റ്റേഷനിൽ വന്നു. മുഷിഞ്ഞ വസ്ത്രം ധരിച്ച് വൃത്തിയില്ലാത്ത അയാൾക്ക് നല്ല വിശപ്പ് ഉണ്ടെന്ന് പോലീസിന് മനസ്സിലായി. തുടർന്ന് ഷൈജു ബി കല്ലറ അയാൾക്ക് നല്ല ഭക്ഷണവും വെള്ളവുമെല്ലാം വാങ്ങി നൽകി. തുടർന്ന് അയാൾ തമിഴ് നാട്ടിലെ തഞ്ചാവൂർ സ്വദേശി ആണെന്നും മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്നും പൊലീസിന് മനസ്സിലായി. ഒടുവിൽ ഇന്നലെ അയാളെ സ്റ്റേഷനിൽ തന്നെ കിടത്തി ഉറക്കി. രാവിലെ അയാളെ വൃത്തിയാക്കി നല്ല വസ്ത്രവും ബസ് കൂലിയും നൽകി ബസ് കയറ്റി വിടുകയാണ് പോലീസ് ചെയ്തത്. അയാൾ കള്ളനോ പിള്ളേരെ തട്ടിക്കൊണ്ടു പോകാനോ വന്നയാളല്ലെന്ന് പോലീസ് പറഞ്ഞു. ഇത്തരം പോലീസ് ഉദ്യോഗസ്ഥരുടെ മാതൃകാ പ്രവർത്തനം കേരളത്തിന് നല്ല പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്.