വർക്കല : തിരുവനന്തപുരം ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ വര്‍ക്കലയിലും കോവളത്തും എത്തിച്ചേരുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്ക് വന്‍തോതില്‍ മയക്കുമരുന്ന് കച്ചവടം നടത്തിപ്പോന്നിരുന്ന നിരവധി കേസ്സുകളിലെ പ്രതിയെ വര്‍ക്കല പോലീസ് ഒന്നരക്കിലോ ഹാഷിഷുമായി പിടികൂടി. വര്‍ക്കല കുരയ്ക്കണ്ണി ദേശത്ത്, പുന്നമൂട്, നന്ദനം വീട്ടില്‍ കുട്ടന്റെ മകന്‍ ജയകുമാര്‍ എന്നയാളെയാണ് വര്‍ക്കലയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് മയക്കുമരുന്ന് കൈമാറുന്നതിനിടെ പിടികൂടിയത്.
വര്‍ഷങ്ങളായി വര്‍ക്കലയില്‍ സൂപ്പര്‍മാര്‍ക്കറ്റും ഹോംസ്റ്റെയും നടത്തി വന്നിരുന്ന പ്രതി 2000 മുതല്‍ വിവിധ തരത്തിലുള്ള മയക്കുമരുന്ന് കച്ചവടവും കള്ളനോട്ട് ഇടപാടുകളും നടത്തി വന്നിരുന്ന ആളാണ്. 2005 ല്‍ ഒന്നരലക്ഷം രൂപയുടെ കള്ളനോട്ട് കൈവശം വച്ചതിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2006 ല്‍ കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ കള്ളനോട്ട് കേസ്സില്‍ അറസ്റ്റിലായിട്ടുണ്ട്. 2004 ല്‍ ഹാഷിഷും ചരസ്സും കഞ്ചാവും വിറ്റതിന് വര്‍ക്കല എക്സൈസിന്റെ പിടിയിലാവുകയും ആ കേസ്സില്‍ ജില്ലാ കോടതി ഇയാളെ 5 വര്‍ഷത്തേയ്ക്ക് ശിക്ഷിയ്ക്കുകയും 2 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിയ്ക്കുകയും ചെയ്തു. അതില്‍ ഇപ്പോള്‍ അപ്പീലിലാണ്.
2011 ല്‍ നെടുമങ്ങാട് പോലീസ് ഇയാളെ ഹാഷിഷ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2003 ലും 2008 ലും ഹാഷിഷും ചരസ്സും കച്ചവടം ചെയ്തതിന് വര്‍ക്കല പോലീസ് സ്റ്റേഷനിലും വര്‍ക്കല എക്സൈസ് റേഞ്ച് ഓഫീസിലും ഇയാള്‍ക്കെതിരെ കേസ്സുകളുണ്ട്. കൂടാതെ 3 മാസങ്ങള്‍ക്ക് മുന്‍പ് വര്‍ക്കല എക്സൈസ് 2 ഗ്രാം ഹാഷിഷുമായി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
ലോക്ഡൌണ്‍ കാലയളവില്‍ വര്‍ക്കല തിരുവമ്പാടി ബീച്ചിന് സമീപം അമിതമായി ലഹരിമരുന്ന് ഉപയോഗിച്ച അവസ്ഥയില്‍ കണ്ട ജര്‍മ്മന്‍ സ്വദേശിയായ ഒരു വിനോദസഞ്ചാരിയില്‍ നിന്നും പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 2 ഗ്രാം ഹാഷിഷ് ഇയാള്‍ 6000 രൂപാ നിരക്കില്‍ വിറ്റുവരുന്നതായി വിവരം ലഭിച്ചത്. കിലോയ്ക്ക് 5 ലക്ഷം രൂപയ്ക്ക് ഗോവയില്‍ നിന്നെത്തുന്ന ഹാഷിഷ് 30 ലക്ഷം രൂപയ്ക്കാണ് ഇയാള്‍ വര്‍ക്കലയിലും കോവളത്തുമായി ചില്ലറ വില്‍പ്പന നടത്തി വരുന്നത്.
നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കണക്ക് പ്രകാരം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 1 കിലോഗ്രാം ഹാഷിഷിന് ഒന്നരക്കോടി രൂപ വിലയുണ്ട്. വിദേശ വിനോദസഞ്ചാരികള്‍ക്കും അന്യസംസ്ഥാനത്ത് നിന്നും വരുന്ന വിനോദസഞ്ചാരികള്‍ക്കും മാത്രമേ ഇയാള്‍ ഈ മയക്കുമരുന്ന് വില്‍പ്പന നടത്താറുള്ളൂ. ജര്‍മ്മന്‍ വിനോദസഞ്ചാരിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തിലായിരുന്ന ജയകുമാര്‍ ഹാഷിഷുമായി പാപനാശം കടപ്പുറത്തെ ഒരു സ്ഥലത്ത് എത്തുമെന്ന വിശ്വാസയോഗ്യമായ വിവരം ജില്ലാ പോലീസ് മേധാവി ബി.അശോകന്‍ ഐ.പി.എസ്സിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി. പി.വി. ബേബിയുടെ നിര്‍ദ്ദേശപ്രകാരം വര്‍ക്കല പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജി.ഗോപകുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍ പി.അജിത്ത്കുമാര്‍, പ്രോബേഷനറി സബ്ബ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍.വി.പി, സി.പി.ഓ മാരായ നാഷ്, ഡിസിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.