വാമനപുരം : വാമനപുരം നദിയിൽ കാണാതായ 15വയസ്സുകാരൻ ഷഹനാസിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടെ വാമനപുരം നദിയിൽ മുങ്ങിത്താഴ്ന്ന ഷഹനാസിന്റെ മൃതദേഹം ഉച്ചയ്ക്ക് 2 മണിയോടെയാണ് കണ്ടെത്തിയത്. ആറ്റിങ്ങൽ ഫയർ ഫോഴ്സ് സ്‌ക്യൂബാ സംഘം നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.
വേളി, പൗണ്ടുകടവ് പുളിമുട്ടം ഹൗസിൽ സുൽഫിയുടെ മകൻ ഷഹനാസും വേളി സ്വദേശികളായ ഷംനാദ് (25), നസീം (15), ഷിയാസ് (18) എന്നിവർ ചേർന്നാണ് പെരുന്നാൾ പ്രമാണിച്ച് വാമനപുരം കാണിച്ചോട് ആറാട്ട്കടവിനടുത്തുള്ള ബന്ധു വീട്ടിൽ എത്തിയത്. തുടർന്ന് പ്രകൃതി മനോഹരമായ പ്രദേശം ചുറ്റി കറങ്ങുന്നതിനിടെ പാറക്കൂട്ടത്തിൽ നിന്ന് കാൽ വഴുതി രണ്ടുപേർ നദിയിലേക്ക് വീണു. കൂട്ടത്തിലുണ്ടായിരുന്ന ഷംനാദ് തന്റെ മുണ്ട് ഊരി പിടിവള്ളിയായി നൽകി ഒരാളെ കരയിലേക്ക് കയറ്റി. ഇതിനിടയിൽ ഷഹനാസ് മുങ്ങിത്താഴുകയായിരുന്നു. വെഞ്ഞാറമൂട് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു .
എംജിഎം സ്കൂളിലെ 10 ആം ക്ലാസ് വിദ്യാർത്ഥിയാണ് ഷഹനാസ്..