വിതുര: കാമുകിയുടെ വീട്ടിൽ നിന്നും 25 പവൻ സ്വർണം മോഷണം ചെയ്ത പ്രതി അറസ്റ്റിൽ. ഉഴമലയ്ക്കൽ കുളപ്പട വലൂക്കോണം സുഭദ്ര ഭവനിൽ രാജേഷ്(32) ആണ് പിടിയിലായത്.
വിതുര അടിപറമ്പ് റാണി ഭവനിൽ ജോസിന്റെ വീട്ടിലെ കിടപ്പുമുറിയിലെ ഫ്ലോറിലെ ടൈലിന്റെ അടിയിലുള്ള രഹസ്യഅറയിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണമാണ് മോഷണം പോയത്.
2020 ഓഗസ്റ്റ് ഒന്നിന് രാവിലെ ജോസും ഭാര്യയും ചികിത്സാ ആവശ്യത്തിനായി തിരുവനന്തപുരത്തേക്ക് പോയിരുന്നു. തുടർന്ന് ജോസിന്റെ അമ്മ വൈകുന്നേരം 3 മണിയോടെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെട്ടത്. സ്ഥലത്ത് മുളകുപൊടിയും മല്ലിപ്പൊടിയും വിതറിയിരുന്നു.
തുടർന്ന് സയന്റിഫിക് അസിസ്റ്റന്റ്, ഫിംഗർ പ്രിന്റ് അസിസ്റ്റന്റ്, ഉൾപ്പെടെയുള്ള പോലീസ് പാർട്ടി സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോൾ തന്നെ മോഷണത്തിൽ അസ്വാഭാവികത ബോധ്യപ്പെടുകയും തുടർന്ന് വീട്ടുകാരെ സ്റ്റേഷനിലെത്തിച്ചു നിരന്തരം ചോദ്യം ചെയ്യുകയും ഗൃഹനായികയുടെ ഫോൺ കോൾ ഡീറ്റെയിൽസ് ശേഖരിച്ച് പരിശോധിച്ചതിലൂടെയാണ് സംഭവത്തിലെ യഥാർത്ഥ വസ്തുത വെളിപ്പെട്ടത്.
നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതി ഗൃഹനാഥയുമായി ഫോൺ മുഖേന സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് നിരന്തരം ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ആയിരുന്നു. തുടർന്ന് പ്രതിക്ക് വാഹനം വാങ്ങുവാൻ 10 ലക്ഷം രൂപ വേണമെന്ന് അല്ലെങ്കിൽ ഭർത്താവിനെ എല്ലാ വിവരവും അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവതി സ്വർണ്ണത്തിന്റെ വിവരം പ്രതിയെ അറിയിക്കുകയും ഓഗസ്റ്റ് ഒന്നിന് ആശുപത്രിയിൽ പോയ സമയം ഭർത്താവിന്റെ ശ്രദ്ധയിൽപെടാതെ വീടിന്റെ പിൻ വാതിൽ തുറന്നിട്ട് പ്രതിയെ വിവരം അറിയിക്കുകയുമായിരുന്നു. മോഷണ മുതലുകൾ പ്രതി തൊളിക്കോട്, ആര്യനാട്, വിതുര ഭാഗങ്ങളിൽ പലയിടത്തായി പണമിടപാട് സ്ഥാപനങ്ങളിൽ പണയം വെയ്ക്കുകയും ഈ പണം ഉപയോഗിച്ച് പുതിയ കാർ വാങ്ങിക്കുകയും ചെയ്തു. പണയം വെച്ച സ്വർണാഭരണങ്ങളും പ്രതി വാങ്ങിയ KL-24 B 4012 നമ്പർ സ്കോർപിയോ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
വിതുര പോലീസ് ഇൻസ്പെക്ടർ എസ് ശ്രീജിത്ത്, സബ്ഇൻസ്പെക്ടർ എസ്.എൽ സുധീഷ്. സി.പി.ഒ മാരായ നിതിൻ, ശരത്, ഷിജു റോബർട്ട് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.