വർക്കല : വര്‍ക്കല ഗവ ഹയര്‍ സെക്കന്ററി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഫേസ്ബുക്കിലൂടെ പരിചയം സ്ഥാപിച്ച് സൗഹൃദത്തിലാക്കിയ ശേഷം 2019 ഡിസംബര്‍, 2020 ജനുവരി മാസങ്ങളിലെ വിവിധ തീയതികളില്‍ വര്‍ക്കല പുന്നമൂട്, വര്‍ക്കല വെട്ടൂര്‍, വര്‍ക്കല വെന്നിക്കോട് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്സില്‍ ചെറുന്നിയൂര്‍, വെന്നിയോട്, കട്ടിംഗിന് സമീപം രേവതി നിലയത്തില്‍ ബാബുവിന്റെ മകന്‍ ബിജിത്ത് ( 22 )അറസ്റ്റിലായി.
2020 ജനുവരി മാസം സ്വന്തം വീട്ടില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം അതിന്റെ ദൃശ്യങ്ങള്‍ താന്‍ വീഡിയോയില്‍ പകര്‍ത്തി എന്ന് അവകാശപ്പെട്ട പ്രതിയോട് സൗഹൃദക്കുറവ് കാണിച്ച പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വര്‍ക്കല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അറസ്റ്റ് ചെയ്ത പ്രതി നിരന്തരം വര്‍ക്കല പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്കൂളുകളുടെ മുന്‍വശം കറങ്ങി നടന്ന് പെണ്‍കുട്ടികളെ സൗഹൃദ വലയത്തിലാക്കി ചൂഷണം ചെയ്തു വരുന്ന ആളാണെന്ന് അന്വേഷണത്തില്‍ മനസ്സിലായതായി പോലീസ് പറഞ്ഞു.
വര്‍ക്കല പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ, ജി.ഗോപകുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍ അജിത്ത്കുമാര്‍.പി, എസ്.സി.പി.ഓ ഹരീഷ്, വനിതാ എസ്.സി.പി.ഓ ബിന്ദു എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.