വർക്കല : വര്‍ക്കലയിൽ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ബുദ്ധിമാന്ദ്യമുള്ള പതിനാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്സില്‍ പ്രതി അറസ്റ്റില്‍. കുട്ടിയുടെ അച്ഛനും അമ്മയുമായി സൗഹൃദം നടിച്ചെത്തിയ ശേഷം നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കേസ്സില്‍ വര്‍ക്കല ചിലക്കൂര്‍ ടീവിമുക്ക് ഫിഷര്‍മാന്‍ കോളനിയില്‍ ഐഷ മന്‍സിലില്‍ അബ്ദുല്‍ റഹ്മാന്റെ മകന്‍ റിയാസ്( 43)ആണ് അറസ്റ്റിലായത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മാതാവ് മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുന്നയാളും പിതാവ് ബുദ്ധിക്കുറവുള്ള ആളുമാണ്.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെ ചില മരാമത്ത് ജോലികള്‍ ചെയ്തു നല്‍കി സൗഹൃദത്തിലായി വീട്ടിലെ നിത്യസന്ദര്‍ശകനായ ശേഷം മാതാപിതാക്കളറിയാതെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലമായി പീഡിപ്പിച്ച് വരികയായിരുന്നു. പ്രതിയുടെ നിത്യേനയുള്ള സന്ദര്‍ശനത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ വര്‍ക്കല പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വര്‍ക്കല പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ ഒരു സ്പെഷ്യല്‍ എജ്യൂക്കേറ്ററുടെ സാന്നിദ്ധ്യത്തില്‍ ചോദിച്ചതിനെത്തുടര്‍ന്നാണ് പീഡനവിവരം പെണ്‍കുട്ടി പറയുന്നത്. പെണ്‍കുട്ടിയെ “കൊന്ന് കനാലില്‍ തള്ളും” എന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പ്രതി പീഡനം നടത്തിയത്. സ്വതവേ ബുദ്ധിക്കുറവുള്ള പെണ്‍കുട്ടി പ്രതി തന്നെ കൊന്നുകളയും എന്ന ഭയത്താല്‍ വിവരം ആരോടും പറയാതിരിക്കുകയായിരുന്നു.
പോലീസ് കേസ്സെടുത്തതിനെത്തുടര്‍ന്ന് ഒളിവിൽ പോയ പ്രതിയെ കൊല്ലം മയ്യനാട് മുക്കം എന്ന സ്ഥലത്ത് നിന്നും ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി എസ്.വൈ.സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ, ജി.ഗോപകുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍ അജിത്ത്കുമാര്‍.പി, എ.എസ്.ഐ ജയപ്രസാദ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു