കടയ്ക്കാവൂർ: കടയ്ക്കാവൂർ, ചിറയിൻകീഴ് പ്രദേശങ്ങളിൽ ലഹരിമരുന്നു വിൽപ്പന, തട്ടിക്കൊണ്ടുപോകൽ, കൊലപാതക ശ്രമം തുടങ്ങി നിരവധി കേസുകളിലെ പ്രതിയും കൂട്ടാളിയും കടയ്ക്കാവൂർ പോലീസിന്റെ പിടിയിൽ. കടയ്ക്കാവൂർ മണ്ണാത്തിമൂല വില്ലേജിൽ പടിക്കൽ രാധാകൃഷ്ണൻ നായരുടെ മകൻ രാജ് മോഹൻ ആർ.നായർ (28 ), ചെക്കാല വിളാകം തേവർ നട ക്ഷേത്രത്തിനു സമീപം അംബിക ഭവനിൽ രാജീവിന്റെ മകൻ ജഗ്ഗു എന്ന് വിളിക്കുന്ന റജിൽ (19) എന്നിവരാണ് പൊലീസ് പിടിയിലായത്.
സ്വാതന്ത്ര്യ ദിനത്തിൽ ചെക്കാലവിളാകം ജംഗ്ഷനിൽ വൈകുന്നേരത്തോടെ ബൈക്കിലെത്തിയ പ്രതികൾ നക്ഷത്ര ആംബുലൻസ് ഡ്രൈവറെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും ആംബുലൻസിന്റെ ഗ്ലാസ് അടിച്ചുതകർക്കുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും അവിടെനിന്ന മറ്റൊരാളെ മർദ്ദിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോൾ പ്രതികളോടി തുടർന്ന് പോലീസ് പ്രതികളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. അരമണിക്കൂറോളം പ്രതികൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കടയ്ക്കാവൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്താൻ ശ്രമിച്ച കേസിലും അഞ്ചുതെങ്ങിലെ കൊലപാതകശ്രമം കേസിലും പ്രതിയാണ് രാജ്‌മോഹൻ. അയ്യങ്കാളിമുക്ക്, ചെക്കാല വിളാകം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഗുണ്ടാ പ്രവർത്തനവും ലഹരിമരുന്നു വിൽപ്പനയും നടത്തിവന്നിരുന്ന സംഘം ഭീഷണിപ്പെടുത്തി പണപ്പിരിവ് വരെ നടത്തിയിരുന്നെന്നും പോലീസ് പറയുന്നു. പ്രതികൾക്കെതിരെ കാപ്പ അടക്കം ചുമത്തുന്ന നടപടികൾ സ്വീകരിക്കുമെന്ന് കടയ്ക്കാവൂർ സിഐ പറഞ്ഞു. കടയ്ക്കാവൂർ എസ് ഐ വിനോദ് വിക്രമാദിത്യൻ, എസ്.സി.പി.ഒ രാജേന്ദ്രപ്രസാദ്, സിപിഒ ബിനോജ്, ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.