അജൈവ മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വച്ച വർക്കല നിയോജക മണ്ഡലത്തിലെ ചെമ്മരുതി പഞ്ചായത്തിന് ലഭിച്ച ശുചിത്വ പദവിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ഹരിതകർമസേനയുടെ മികവുറ്റ പ്രവർത്തനങ്ങളാണ് പഞ്ചായത്തിനെ ഈ നേട്ടത്തിന് അർഹമാക്കിയത്.
അജൈവ മാലിന്യ സംസ്കരണ പദ്ധതി തുടങ്ങി രണ്ടു വർഷത്തിനകം 80 ടൺ മാലിന്യമാണ് പഞ്ചായത്ത് നീക്കം ചെയ്തത്. പതിനേഴംഗ വനിതാ ഹരിത കർമസേനയാണ് വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇത്രയും അജൈവ മാലിന്യങ്ങൾ ശേഖരിച്ചു സംസ്കരണത്തിനായി കൈമാറിയത്. 500 കമ്പോസ്റ്റ് പിറ്റുകൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു ജൈവ മാലിന്യ പരിപാലനം കാര്യക്ഷമമാക്കാനും ഹരിതകർമ സേനയ്ക്ക് കഴിഞ്ഞു.
കൂടാതെ,ഹരിത കർമസേനയ്ക്ക് സുസ്ഥിര വരുമാനം ലഭിക്കുകയെന്ന ലക്ഷ്യത്തോടെ പനയറ കുടുംബരോഗ്യകേന്ദ്രത്തിൽ ആരംഭിച്ച കോഫി ഹൗസും മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ നിന്ന് മൂന്ന് ലക്ഷം രൂപ സബ്സിഡി നൽകിയാണ് കോഫിഹൗസ് തുടങ്ങിയത്.
ചെമ്മരുതി പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച് സലിം അധ്യക്ഷത വഹിച്ചു. പഞ്ചായത്തിനു ലഭിച്ച ശുചിത്വ പുരസ്കാരം വി ജോയ് എംഎൽഎ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനു കൈമാറി. 2015 മുതൽ 2020 വരെയുള്ള ഹരിത കർമ്മ സേനയുടെ സ്റ്റാറ്റസ് റിപ്പോർട്ട് പ്രസിഡന്റിൽ നിന്നും എം. എൽ. എ ഏറ്റുവാങ്ങി. പഞ്ചായത്ത് സെക്രട്ടറി വി. സുബിൻ ശുചിത്വ പ്രതിജ്ഞ ചൊല്ലി. ഗ്രാമപഞ്ചായത്തംഗം ശ്രീലേഖ കുറുപ്പ്, പ്രോജക്റ്റ് കോർഡിനേറ്റർ ബിജു, ഹരിത കർമ്മ സേന പഞ്ചായത്ത് തല കോഡിനേറ്റർ മിനി കുമാരി, സഹകരണ ബാങ്ക് പ്രസിഡന്റ് ടി രാധാകൃഷ്ണൻ,മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.