പോത്തൻകോട് സ്വദേശികളായ പഞ്ചരത്‌നങ്ങളിൽ മൂന്ന് പേരുടെ കല്യാണം ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നു. ഉത്തര, ഉത്തമ, ഉത്ര എന്നിവരുടെ വിവാഹമാണ് ഇന്ന് നടന്നത്. 7.45 നും 8.15 നു ഇടയിലായിരുന്നു മുഹൂർത്തം. നാലുപേരുടേയും ഏക സഹോദരൻ ഉത്രജൻ ചടങ്ങുകൾനടത്തി.1995 നവംബറിലാണ് പഞ്ചരത്‌നങ്ങളുടെ അപൂർവ പിറവി. ഒറ്റ പ്രസവത്തിൽ അഞ്ച് കുട്ടികൾ ഉണ്ടായത് അന്ന് ഏറെ കൗതുകത്തോടെയാണ് കേരളം ഉറ്റുനോക്കിയത്. ഉത്രം നാളിൽ ജനിച്ചത് കൊണ്ട് തന്നെ ഉത്ര, ഉത്തര, ഉത്രജ, ഉത്രജൻ, ഉത്തമ എന്നിങ്ങനെയാണ് മക്കൾക്ക് നൽകിയിരിക്കുന്ന പേരുകൾ.ഫാഷന്‍ ഡിസൈനറായ ഉത്രയെ മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി അജിത് കുമാറാണ് മിന്നുകെട്ടിയത്. മാധ്യമരംഗത്തുള്ള ഉത്തരയെ മാധ്യമപ്രവര്‍ത്തകന്‍ തന്നെയായ കോഴിക്കോട് സ്വദേശി കെ.ബി. മഹേഷ് കുമാറാണ് വിവാഹം ചെയ്തത്. അനസ്തീഷ്യ ടെക്നീഷ്യന്‍ ഉത്തമയെ മസ്‌കറ്റില്‍ അക്കൗണ്ടന്റായ ജി. വിനീതും താലികെട്ടി.കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യ ടെക്നീഷ്യന്‍ ഉത്രജയുടെ വരന്‍ പത്തനംതിട്ട സ്വദേശി ആകാശ് കുവൈത്തില്‍ അനസ്തീഷ്യ ടെക്നീഷ്യന്‍ തന്നെയാണ്. ആകാശിന് നാട്ടിലെത്താന്‍ കഴിയാത്തതുകാരണം ഉത്തമയുടെ വിവാഹം മാത്രം നീട്ടിവയ്ക്കേണ്ടിവന്നു. നാല് പെൺമക്കളുടേയും വിവാഹം ഒരുമിച്ച് നടത്തണം എന്നായിരുന്നു രമാദേവിയുടെ ആഗ്രഹം.