കഠിനംകുളം : കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ വൃദ്ധ ദമ്പതികൾ മാത്രം താമസിക്കുന്ന വീട്ടിൽ സാമൂഹിക വിരുദ്ധർ അതിക്രമിച്ചുകയറിയതായി പരാതി . ഇന്നലെ രാത്രി 10 മണി കഴിഞ്ഞാണ് സംഭവം. പുത്തൻതോപ്പ് ഹാപ്പി ഹട്ട് വീട്ടിൽ നെൽസൺ ബിയാട്രിസ് മിറാണ്ട ദമ്പതികളുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ ഗേറ്റും മതിലും സാമൂഹിക വിരുദ്ധർ തകർത്തതായാണ് പരാതി.
തങ്ങളുടെ വസ്തുവിൽ കൂടി ചിലയാളുകൾ വഴി നടക്കാറുണ്ടായിരുന്നെന്നും അത് തങ്ങൾ എതിർത്തിരുന്നില്ലെന്നും ബിയാട്രിസ് പറയുന്നു. എന്നാൽ ഈ അടുത്ത് ആ നടവഴി പൊതുവഴിയാണെന്നും ടാറിട്ട് റോഡ് ആക്കണമെന്നും ആവശ്യപ്പെട്ട് ചിലർ രംഗത്തു വന്നു. അതിന് വേണ്ടി പല സ്ഥലങ്ങളിലും അപേക്ഷ നൽകി. ഇതറിഞ്ഞ വസ്തു ഉടമകളായ ബിയാട്രിസും നെൽസണും കോടതിയെ സമീപിച്ച് ഇൻജഗ്ഷൻ ഓർഡർ വാങ്ങുകയും ചെയ്തു. തുടർന്ന് രണ്ടു ദിവസം മുൻപാണ് ഇവർ ഗേറ്റ് ഇട്ടത്. ഇതിൽ വൈരാഗ്യം പൂണ്ട് സാമൂഹിക വിരുദ്ധർ രാത്രിയിൽ ഗേറ്റ് തകർത്ത് വീട്ടിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നുവെന്നാണ് പറയുന്നത്. പ്രശ്നം സൃഷ്ടിച്ചവർക്ക് നടക്കാൻ വേറെ വഴി ഉണ്ടായിരുന്നിട്ടും അവർ ഈ വസ്തുവിൽ കൂടി തന്നെ നടക്കുകയായിരുന്നെന്നാണ് വീട്ടുകാർ പറയുന്നത്.
എന്നാൽ പൊതുവഴി ഇവർ കയ്യേറി മതിലും ഗേറ്റും കെട്ടിയെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്.