മംഗലപുരം : മംഗലപുരത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആരായിരിക്കണം എന്നതിനെ ചൊല്ലി എൽ.ഡി.എഫിൽ രൂക്ഷമായ അഭിപ്രായ ഭിന്നത. എൽ.ഡി എഫ് യോഗം ജനതാദൾ ബഹിഷ്കരിച്ചു.
അതോടെ ഭരണം നിലനിർത്താൻ കഴിയാതെ സി.പി.എം വെട്ടിലായിരിക്കുകയാണ്. ഖുറൈഷാ ബീവിയെ പ്രസിഡന്റ് ആക്കണം എന്ന നിലപാടിൽ ഉറച്ചു ജനതാദൾ നിന്നത്തോടെ സ്വാതന്ത്രരെ പിടിച്ചു ഭരണം നേടാമെന്ന സി.പി.എമ്മിന്റെ തീരുമാനത്തിനു വിലങ്ങു തടിയായി സി.പി.ഐ രംഗത്തു വന്നു. സിപിഐ യ്ക്ക് രണ്ടു സീറ്റ് ഉള്ളതിനാൽ വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ ഉറച്ചു നിന്നത്തോടെ സിപിഎം വെട്ടിൽ വീണു.
നേരത്തെ സിപിഎമ്മിൽ നിന്നും പുറത്താക്കിയ കോട്ടറക്കരിയിൽ നിന്നും സ്വതന്ത്ര ജയിച്ച മുരളി സിപിഐയിൽ പ്രവർത്തിക്കുകയായിരുന്നു. സീറ്റ് നൽകാത്തത്തിനാൽ മുരളി മത്സരിച്ചപ്പോൾ മുരളിയെ സിപിഐ പുറത്താക്കി.
സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുനിൽ മുരുക്കുംപുഴ ജയിച്ചു വരികയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു വരാൻ ഇരിക്കുകയും ചെയ്യുമ്പോഴാണ് മുരളിയെ പിടിച്ചു ഭരണം ഉറപ്പിക്കാൻ വൈസ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തു സിപിഎം കളി നോക്കിയത്. മുരളിയെ സിപിഎമ്മിൽ എടുക്കാമെന്നും വൈസ് പ്രസിഡന്റ് സ്ഥാനം കൊടുക്കാമെന്നും പറഞ്ഞു മുരളിയെ വശത്തക്കിയപ്പോൾ സിപിഐ ഇന്ന് നടന്ന എൽഡിഎഫ് യോഗത്തിൽ കടുത്ത തീരുമാനം അറിയിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനം പാർട്ടിയ്ക്ക് കിട്ടിയില്ലായെങ്കിൽ ഭരണത്തിൽ തുടരാൻ താല്പര്യം ഇല്ലയെന്നു കൂടി സിപിഐ അറിയിച്ചപ്പപ്പോൾ സിപിഎം പൂർണമായും പെട്ടു.
ഇന്ന് രാവിലെ ജനതാദൾ സ്വതന്ത്ര സ്ഥാനാർഥിയായി ജയിച്ച ഖുറൈഷാ ബീവിയുടെ വീട്ടിൽ എത്തി സിപിഎം ഏര്യാ സെക്രട്ടറിയും മംഗലപുരം ലോക്കൽ സെക്രട്ടറിയും സ്ഥാൻഡിംഗ് കമ്മിറ്റി സ്ഥാനം നൽകാമെന്നു പറഞ്ഞിട്ടും ഇന്നത്തെ എൽ ഡി എഫ് യോഗത്തിൽ നിന്നും ജനതാദൾ വിട്ടുനിന്നു.
സിപിഎം നേതാക്കളും സിപിഐ നേതാക്കളും ഡെപ്യുട്ടി സ്പീക്കറ് വി. ശശിയും പങ്കെടുത്ത യോഗം തീരുമാനങ്ങൾ ആകാതെ പിരിയുകയായിരുന്നു.