വർക്കല: ഇടവ വെങ്കുളം ഗോദാവരി ക്ഷേത്രത്തിൽ ജീവനക്കാരുടെയും ഭക്തജനങ്ങളുടെയും കണ്ണുവെട്ടിച്ച് നായ കടന്നുകയറി. തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ശാസ്താ ക്ഷേത്രത്തിൽ പൂജയ്ക്കായി ശാന്തിക്കാരൻ പോയ സമയത്താണ് ശ്രീകോവിലിനുള്ളിൽ നായ കയറിയത്. സംഭവം വിവാദമായതോടെ നാട്ടുകാർ തടിച്ചുകൂടി പോലീസിൽ വിവരമറിയിച്ചു. തുടർന്ന് അയിരൂർ എസ്‌ഐ സജീവിന്റെ നേതൃത്വത്തിൽ പോലീസെത്തി ദേവസ്വംബോർഡിൽ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അമ്പലം ജീവനക്കാരെ വിളിച്ചുവരുത്തി നായയെ പുറത്താക്കുകയും ചെയ്തു. ഇന്ന് രാവിലെ മുഖ്യതന്ത്രി സ്ഥലത്തെത്തുകയും അദ്ദേഹത്തിൻറെ മേൽനോട്ടത്തിൽ ശുദ്ധികലശം നടത്തി അമ്പലവും ശ്രീകോവിലും പതിവ് പൂജകൾക്കു പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.