മംഗലപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പ്രതി പിടിയിൽ.മംഗലപുരം മുരുക്കുംപുഴ സ്വദേശി വിക്രമൻ (65) നെയാണ് പോക്സോ വകുപ്പ് ചുമത്തി മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.
ഒൻപതും ആറും വയസുള്ള സഹോദരിമാരാണ് ഇയാളുടെ പീഡനത്തിനിരയായത്. അമ്മ വിദേശത്തായതിനാൽ അമ്മുമ്മയുടെ കൂടെ വാടക വീട്ടിലാണ് കുട്ടികൾ താമസിക്കുന്നത്. കുട്ടികളുടെ അമ്മൂമ്മയുടെ സുഹൃത്താണ് പ്രതി. അമ്മൂമ്മയുടെ വീട്ടിൽ താമസിച്ച് വന്നിരുന്ന കുട്ടികളെ അവിടത്തെ നിത്യസന്ദർശകനായിരുന്ന പ്രതി കഴിഞ്ഞ നാല്
മാസത്തോളമായി പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കുട്ടികൾ അയൽവാസികളോട് വിവരം പറഞ്ഞതിനെതുടർന്നാണ് പീഡനവിവരം പുറത്ത് അറിയുന്നത്. അയൽവാസികൾ വീട്ടുടമസ്ഥനോട് പറയുകയും ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ കുട്ടികൾ പീഡനത്തിന് ഇരയായതായി കണ്ടെത്തി.
ചൈൽഡ് ലൈൻ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മംഗലപുരം പോലീസിനു കൈമാറുകയായിരുന്നു. തുടർന്നായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.
കുട്ടികളുടെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുത്തു.
ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.