
തിരുവനന്തപുരം: കേശവദാസപുരം മുതൽ ജില്ല അതിർത്തിയായി തട്ടത്തുമല വരെ എം.സി റോഡിൽ ഹെൽമറ്റില്ലാതെ ഇരുചക്രവാഹനങ്ങളോടിക്കുന്നവരെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പിൻെറ ഹെൽമറ്റ് ചലഞ്ച്. തിരുവനന്തപുരം എൻഫോഴ്സ്മൻെറ് ആര്.ടി.ഒയുടെ നേതൃത്വത്തില്‍ ഇരുചക്രവാഹന യാത്രികര്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നെന്നും റോഡ് സുരക്ഷയും നിയമങ്ങളും പാലിക്കുന്നെന്നും ഉറപ്പുവരുത്തുന്നതിനാണ് സ്പെഷല്‍ എന്‍ഫോഴ്സ്മൻെറ് പ്രോഗ്രാം നടത്തുന്നത്. ഇന്നലെ മുതല്‍ 21 വരെയുള്ള 10 ദിവസം ആര്.ടി.ഒ സ്ക്വാഡുകള്‍ മുഴുവന്‍സമയം നിരീക്ഷണം തുടരുന്നു. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഡ്രൈവര്‍ക്കെതിരെ ചെലാന്‍ തയാറാക്കുകയും ക്രമക്കേട് ആവര്‍ത്തിക്കുന്നപക്ഷം ഡ്രൈവറുടെ ലൈസന്‍സിനെതിരെ നടപടിയെടുക്കുകയും ചെയ്യുമെന്ന് തിരുവനന്തപുരം റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ (എന്‍ഫോഴ്സ്മൻെറ്) എ.കെ. ദിലു വ്യക്തമാക്കി.
ഇതുകൂടാതെ ട്രാഫിക് നിയമലംഘനങ്ങള്‍, ബൈക്ക് ഉപയോഗിച്ചുള്ള അഭ്യാസപ്രകടനങ്ങള്‍ എന്നിവക്കെതിരെയും നടപടിയുണ്ടാകും. നിയമലംഘകര്‍ക്കെതിരെ ഇ-ചെലാന്‍ സോഫ്റ്റ്വെയര് പ്രകാരം ഫോട്ടോ ഉള്‍പ്പെടുന്ന ചെലാന്‍ തയാറാക്കി വാഹന ഉടമയുടെ മൊബൈലിലേക്ക് എസ്.എം.എസ് അയക്കുകയാണ് രീതി. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ റോഡപകടങ്ങൾ അസാധാരണമായി വർധിച്ചുവരുന്നതായാണ് മോട്ടോർ വാഹനവകുപ്പിൻെറ വിലയിരുത്തൽ.
കോവിഡ് വ്യാപനത്തിൻെറ ഭാഗമായി പൊതുഗതാഗതസംവിധാനം പരിമിതപ്പെടുകയും ജനങ്ങൾ യാത്രക്കായി സ്വകാര്യവാഹനങ്ങൾ കൂടുതലായി ഉപയോഗിക്കുകയും ചെയ്തതോടെ നിരത്തുകളിൽ വലിയതോതിലുള്ള വാഹനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇവയിൽ നല്ലൊരു ശതമാനം ഇരുചക്രവാഹനങ്ങളാണ്. അപക്വവും അപകടകരവുമായ ഡ്രൈവിങ്, ഹെൽമറ്റ് ഉപയോഗിക്കാതെയുള്ള ഇരുചക്രവാഹന ഉപയോഗം, മനപ്പൂർവമായുള്ള നിയമലംഘനങ്ങൾ തുടങ്ങിയവയാണ് റോഡപകടങ്ങൾക്ക് പ്രധാന കാരണങ്ങൾ. കോവിഡ് പ്രോട്ടോകോളിൻെറ ഭാഗമായി തടഞ്ഞുനിർത്തിയുള്ള വാഹന പരിശോധനയിൽ കുറവുവരുത്തിയിരുന്നു. കോവിഡ് നിർവ്യാപന പ്രവർത്തനങ്ങൾക്കായി വിഭാഗം എൻഫോഴ്സ്മൻെറ് ഉദ്യോഗസ്ഥരെ പുനർവിന്യസിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ പൊതു സംവിധാനം ഉപയോഗിക്കാതെ ഡ്രൈവിങ് പരിചയക്കുറവുള്ളവർ പോലും വാഹനങ്ങളുമായി നിരത്തിലിറങ്ങിയതും അപകടതോത് കൂട്ടി.
എം.സി റോഡിൽ തിരുവനന്തപുരം ജില്ല ആരംഭിക്കുന്ന തട്ടത്തുമല മുതൽ നഗരകവാടമായ കേശവദാസപുരം വരെയുള്ള 36 കി.മീ റോഡിലാണ് പരിശോധന. നൈറ്റ് ഡ്യൂട്ടിയിലുള്ള ഒരു സ്ക്വാഡ് ഒഴികെ, ജില്ലയിലെ മുഴുവൻ സ്ക്വാഡുകളും ഈ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. ഇരുചക്ര വാഹനം ഓടിക്കുന്നവർ, പിൻസീറ്റ് യാത്രക്കാർ എന്നിവർ ഹെൽമറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഹെൽമറ്റ് ശരിയായ രീതിയിൽ ആണോ ധരിച്ചിരിക്കുന്നതെന്നും പരിശോധിക്കും. സിഗ്നൽ ജങ്ഷനുകൾ, കാൽനടയാത്രക്കാർക്കുള്ള ഇടങ്ങൾ എന്നിവിടങ്ങളിൽ യൂനിഫോമിലും മഫ്തിയിലും എൻഫോഴ്സ്മൻെറ് ഉദ്യോഗസ്ഥരും കാമറയും നിരീക്ഷണത്തിനുണ്ടാകും.