നെടുമങ്ങാട്: വീട്ടിൽ താമസിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കിയ ബന്ധു അറസ്റ്റിലായി. കരുപ്പൂർ, ഇടമല, കാവുംമൂല, വല്ലകത്തിൻവിള, ഷിജി ഭവനിൽ ഷിനിൽ (33) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബന്ധുവായ ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ താമസിച്ച് നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി വരികയായിരുന്നു.
കഴിഞ്ഞ രണ്ടാം തിയതി രാത്രി 8.45 മണിക്ക് പെൺകുട്ടിയുടെ വീട്ടിൻ്റെ ടെറസിൽ വച്ച് ലൈംഗിക ആക്രമണത്തിനു വിധേയമാക്കുന്നത് നേരിൽ കണ്ട പെൺകുട്ടിയുടെ അമ്മ വഴക്കു പറഞ്ഞ് പിന്തിരിപ്പിച്ചതിലുള്ള വിരോധത്താൽ ഇയാൾ പെൺകുട്ടിയുടെ അമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പെൺകുട്ടിയെ ബലാൽക്കാരമായി തട്ടിക്കൊണ്ടു പോയി. തുടർന്ന് 4-ാം തിയതി വെളുപ്പിന് പെൺകുട്ടിയെ പോലീസ് സ്റ്റേഷനു സമീപം മോട്ടോർ സൈക്കിളിൽ കൊണ്ടിറക്കി വിട്ട ശേഷം ഒളിവിൽ പോവുകയായിരുന്നു.
നെടുമങ്ങാട് ഡി.വൈ.എസ്.പി ഉമേഷ് കുമാറിനു കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ വി രാജേഷ് കുമാറിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുനിൽ ഗോപി, പ്രേമ.എസ്, എ.എസ്.ഐ നൂറുൽ ഹസൻ, എസ്.സി.പി.ഒമാരായ രാജേഷ് കുമാർ.ആർ, ശ്രീജിത്ത്.എം.ആർ, സി.പി.ഒമാരായ സനൽ രാജ്.ആർ.വി, ഉണ്ണികൃഷ്ണൻ.ബി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.