നെടുമങ്ങാട് : സംസ്ഥാനത്ത് പുതുതായി അനുവദിച്ച പോക്സോ കോടതികളിലൊന്ന് നെടുമങ്ങാട് പ്രവർത്തനം തുടങ്ങി. കേരള ഹൈക്കോടതി സീനിയർ ജഡ്ജ് എ.എം.ഷഫീക്ക് ഉദ്ഘാടനം ചെയ്തു.നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് (പോക്സോ) കോടതിയുടെ പ്രവർത്തനം നാടിന് വലിയഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കേസിലെ ഇരകൾക്ക് പെട്ടെന്ന് നീതി ലഭ്യമാക്കുന്നതിനുവേണ്ടിയാണ് പോക്സോ കോടതി സ്ഥാപിക്കുന്നത്.ചടങ്ങിൽ പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് കെ.ബാബു അധ്യക്ഷനായി. അടൂർ പ്രകാശ് എം.പി., സി.ദിവാകരൻ എം.എൽ.എ., സി.ജെ.എം. ജയകൃഷ്ണൻ, മുൻനഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, കൗൺസിലർ വിനോദിനി, കുടുംബകോടതി ജഡ്ജ് ജെ.നാസർ, ബാർ അസോസിഷൻ പ്രസിഡന്റ് കോലിയക്കോട് മോഹൻകുമാർ, സെക്രട്ടറി എം.തുളസിദാസ്, ഷെറി എന്നിവർ സംസാരിച്ചു.നെടുമങ്ങാട് കോടതിയിൽ പുതുതായി നിർമിച്ച മീഡിയേഷൻ സെന്ററും ജഡ്ജ് എ.എം.ഷഫീക്ക് ഉദ്ഘാടനം ചെയ്തു.