പെരിങ്ങമ്മല : സാമൂഹികമാധ്യമങ്ങൾ വഴി മാറാരോഗങ്ങൾ മാറുമെന്ന് പരസ്യം നൽകി മതിയായ യോഗ്യതകളില്ലാതെ ചികിത്സ നടത്തിയ സ്ത്രീയെ പാലോട് പോലീസ് പിടികൂടി. പെരിങ്ങമ്മല ഹിസാന മൻസിലിൽ സോഫിമോൾ (43) ആണ് അറസ്റ്റിലായത്.
പെരിങ്ങമ്മല സ്വദേശിയായ ഇവർ വർഷങ്ങളായി കാസർകോട്, നീലേശ്വരം, മടിക്കൈ, എരിക്കുളം കാഞ്ഞിരംവിള ഹൗസിൽ താമസിച്ചു വരികയായിരുന്നു. സോഫിയ റാവുത്തർ എന്ന പേരിലാണ് ഇവർ ചികിത്സയ്ക്കായി ആളുകളെ സംഘടിപ്പിച്ചിരുന്നത്.
തമിഴ്നാട്ടിലെ ഒരു സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റും കളരിമർമ്മ ഗുരുകുലത്തിന്റെ സർട്ടിഫിക്കറ്റും ഉപയോഗിച്ചാണ് ചികിത്സ നടത്തിയിരുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രതി സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് പഴക്കമുള്ള മുറിവുകളും മറ്റും ശസ്ത്രക്രിയ നടത്തിയിരുന്നു. ചികിത്സയ്ക്കായി ആളുകളിൽ നിന്ന് അമിതമായി പണം ഈടാക്കിയതിനെത്തുടർന്നാണ് പരാതി ഉയർന്നത്.
നിലവിൽ മടത്തറയിലെ സ്ഥാപനത്തിൽ ചികിത്സ നടത്തുന്നതായ പരസ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.നെടുമങ്ങാട് ഡിവൈ.എസ്.പി. ജെ.ഉമേഷിന്റെ മേൽനോട്ടത്തിൽ പാലോട് സി.ഐ. മനോജ്, ഷിബു, അനിൽകുമാർ, രാജേഷ്, പ്രശാന്ത്, സുനിത, നസീഹത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.