പുളിമാത്ത് : പുളിമാത്ത് പുളിമാത്ത് കടലുകാണി പാറയ്ക്കു സമീപം അജ്ഞാത ജീവി ആടുകളെ കടിച്ചു കൊന്നു. കടലുകാണി പാറയ്ക്കു സമീപം സിന്ധുവിന്റെ വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന രണ്ട് ആടുകളെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നിട്ട നിലയിൽ കണ്ടെത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ തൊഴുത്തിൽ ആടുകളുടെ വിളി കേട്ട് ടോർച്ച് വെട്ടം തെളിച്ചു നോക്കിയെങ്കിലും ഒന്നും കണ്ടില്ല. തുടർന്ന് രാവിലെ 6 മണിയോടെ തൊഴുത്തിൽ ചെന്ന് നോക്കുമ്പോഴാണ് ആടുകളെ കടിച്ചു കൊന്നിട്ടിരിക്കുന്ന നിലയിൽ കാണുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി സമീപ പ്രദേശങ്ങളായ പുളിമാത്ത് പഞ്ചായത്ത് പരിധിയിലെ പുല്ലയിലും വാമനപുരം കണിച്ചോട് ഭാഗങ്ങളിലും പുലിയോട് സദൃശ്യമുള്ള ജീവിയെ കണ്ടതായി നാട്ടുകാർ വനം വകുപ്പിനെയും പോലീസിനെയും അറിയിച്ചിരുന്നു. എന്നാൽ പുലിയാണോ മറ്റേതെങ്കിലും ജീവിയാണോ എന്നൊന്നും ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല ഏത് ജീവിയാണെന്ന് കണ്ടെത്താൻ വനം വകുപ്പ് വിവിധ സ്ഥലങ്ങളിൽ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.
ആടുകളെ കൊന്നിട്ടിരിക്കുന്ന സ്ഥലം വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പരിശോധിച്ചു. വീടിന്റെ സമീപമുള്ള മതിലിലും തൊഴുത്തിന് സമീപത്തുള്ള ചാണകത്തിലും ജീവിയുടേതെന്ന് തോന്നിപ്പിക്കുന്ന പാടുകൾ കണ്ടെത്തി. പുലിയാണോ ചെന്നായയാണോ അതല്ല മറ്റേതെങ്കിലും ജീവിയാണോ എന്നൊന്നും ഇതുവരെയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.