കിളിമാനൂർ: കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പുല്ലയിൽ പറയ്ക്കോട്ട് കോളനിയ്ക്ക് സമീപം ചിറ്റാറിൻ തീരത്ത് പുലിയെ കണ്ടതായി നാട്ടുകാർ. ഇന്നലെ രാത്രി 7 മണിയോടെയാണു പുലിയെ കണ്ടതായി പ്രദേശവാസികൾ കിളിമാനൂർ പോലീസിൽ അറിയിച്ചത്. കോളനിയിൽ താമസക്കാരിയായ വിഷ്ണുഭവനിൽ ഗിരിജയാണ് വീട്ടിൽ ടി.വി കണ്ടു കൊണ്ടിരിയ്ക്കുമ്പോൾ അലർച്ചയും ഞരക്കവും കേട്ടതിനെ തുടർന്ന് ടോർച്ച് വെട്ടം തെളിച്ച് സമീപത്തെ റബ്ബർ പുരയിടത്തിലേക്ക് നോക്കിയപ്പോൾ പന്നിക്കൂട്ടവും നായകളും ചിതറി ഓടുന്നത് ശ്രദ്ധയിപ്പെട്ടത്.വീണ്ടും ലൈറ്റ് തെളിയിച്ച് നോക്കുന്നതിനിടെയാണ് പുലി ഓടി പോകുന്നത് കണ്ടതായി പറയുന്നത്. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കിളിമാനൂർ പോലീസ് പ്രദേശവാസികളോട് വീടിനുള്ളിൽ നിന്നും പുറത്തിറങ്ങരുതെന്ന നിർദ്ദേശം നൽകുകയായിരുന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ വനം വകുപ്പിലെ പാലോട് റെയ്ഞ്ചർ ഓഫീസർ ആർ. അജിത്ത് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപ്പാടുകൾ പോലുള്ള അടയാളങ്ങൾ വ്യക്തമായി കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് പുലിയാണോ മറ്റേതെങ്കിലും ജീവിയാണോയെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. വ്യക്തമല്ലാത്ത കാൽപ്പാടുകൾ കണ്ടെത്തുകയും ദൃസാക്ഷികളുടെ വെളിപ്പെടുത്തലുകൾക്കും കൃത്യത വരുത്തുന്നതിനും പ്രദേശവാസികളുടെ ആശങ്ക അകറ്റുന്നതിനും പ്രദേശത്ത് ക്യാമറ സ്ഥാപിയ്ക്കുമെന്നും ഇതിലൂടെ ജീവിയുടെ സാന്നിദ്ധ്യം തിരിച്ചറിയാൻ കഴിയുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് പൊലീസും വനം വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വനമേഖലയില്‍ നിന്നും അകലെയുള്ള പ്രദേശത്ത് പുലിയിറങ്ങാൻ സാധ്യത വളരെ കുറവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.