നെടുമങ്ങാട് : കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ പ്ലസ്ടു വിദ്യാർഥികൾ സംഘം ചേർന്ന് ഏറ്റുമുട്ടിയത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. ബുധനാഴ്ച വൈകുന്നേരം 5 മണി കഴിഞ്ഞാണ് സംഭവം. വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടുന്നത് കണ്ട് ബസ് കാത്തുനിന്ന സ്ത്രീകൾ ഉൾപ്പടെയുള്ള യാത്രക്കാർ വിരണ്ടോടി. ഇരുപതോളം പ്ലസ്ടു വിദ്യാർഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. അടി കൂടുന്ന വീഡിയോ ക്ലിപ് വൈറലായതിനെ തുടര്‍ന്ന് എട്ടുപേരെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. അടിപിടിക്കിടെ അഞ്ച് പേർക്ക് പരിക്കേറ്റു. ഡിപ്പോ ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് നെടുമങ്ങാട് എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.