മാലപൊട്ടിക്കൽ ശ്രമത്തിനിടെ പിടിയിലായ 3 തമിഴ്‌നാട് സ്വദേശിനികളെ റിമാന്റ് ചെയ്‌തു. കാട്ടാക്കട സർക്കാർ ആശുപത്രിയിൽ മരുന്നു വാങ്ങാനായി വരിയിൽനിന്ന വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച 3 തമിഴ്‌നാട് സ്വദേശിനികളായ സേലം ജില്ലയിലെ വേളൂർ മുരുകൻ കോവിലുനു സമീപം ഡോർ നമ്പർ 18 ൽ താമസിക്കുന്ന 34വയസുള്ള അനു, 38 വയസുള്ള ദേവി , 43 വയസുള്ള വേലമ്മ എന്നിവരാണ് റിമാൻഡിലായത്. അമ്പലത്തിൻകാല, കുന്നുവിള , സതീഷ് ഭവനിൽ 60 വയസുള്ള സരോജിനിയുടെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്.
തിങ്കളാഴ്‌ച രാവിലെ 11.30 മണിയോടെയാണ് സംഭവം. മരുന്ന് വാങ്ങാനായി വരിയിൽ നിന്ന സരോജിനിയുടെ പിന്നിൽ നിൽക്കുകയായിരുന്നു സംഘത്തിലെ ഒരാൾ മാല പൊട്ടിക്കാനുള്ള ശ്രമം നടത്തി. ഇത് മരുന്നുവാങ്ങാൻ എത്തിയവരിൽ ഒരാൾ കാണുകയും ബഹളം വയ്ക്കുകയും ചെയ്‌തതോടെ സംഘം ഓടി. തുടർന്ന് ആശുപത്രി ജീവനക്കാരും മരുന്ന് വാങ്ങാൻ ആശുപത്രിയിൽ എത്തിയവരും പിന്നാലെ ഓടി റോഡിലിട്ട് പിടികൂടുകയായിരുന്നു. ഇതിനിടെ തങ്ങൾ പിടിക്കപ്പെട്ടു എന്ന് മനസിലാക്കിയ ഇവരിലൊരാൾ സ്വയം മൂക്കിനു ഇടിച്ചു രക്തം വരുത്തി ബോധ ക്ഷയം അഭിനയിച്ചു റോഡിൽ കിടന്നു. നാട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട പോലീസ് എത്തിയതോടെ നാട്ടുകാർ തങ്ങളെ മർദ്ദിച്ചു എന്നു ആരോപണം ഉന്നയിച്ച് സംഘങ്ങൾ റോഡിൽ കിടന്നു. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് മുതൽ ചൂണ്ടുപലക ജംഗ്‌ഷൻ വരെ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് സംഘങ്ങളിലെ രണ്ടു പേരെ സ്റ്റേഷനിലേക്ക് മാറ്റുകയും. സ്വയം മുക്കിനിടിച്ചു പരിക്കേൽപ്പിച്ചയാളെ പോലീസ് ആംബുലൻസ് വരുത്തി ആസ്പത്രയിലേക്കും മാറ്റി ചികിത്സാ നൽകിയ ശേഷം വൈകുന്നേരത്തോടെ സ്റ്റേഷനിലേക്ക് എത്തിച്ചു. അതെ സമയം സംഘങ്ങളുടെ പക്കൽ ആശുപത്രിയിൽ നിന്നും എടുത്ത ഒപി ടിക്കറ്റോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സംഘങ്ങൾ സമാനായ കേസുകളിൽ മുൻപും പ്രതികളായിട്ടുള്ളവരാണെന്നും പോലീസ് പറഞ്ഞു. സരോജിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത പോലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്‌തു. കാട്ടാക്കട ഡിവൈഎസ്പി ഷാജിയുടെ നേതൃത്വത്തിൽ തുടർ അന്വേക്ഷണം നടത്തും.