പള്ളിപ്പുറത്ത് സ്വർണവ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച് 100 പവൻ സ്വർണം കവർന്ന സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. സ്വർണ വ്യാപാരി സമ്പത്തിന്റെ മുൻ ഡ്രൈവറായ ഗോപനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഗോപനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.കേസ് അന്വേഷണത്തിനിടെ നാഗർകോവിലിലെ തക്കലയിൽ സമാന രീതിയിൽ സമ്പത്ത് ആക്രമിക്കപ്പെട്ടതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഗോപനെ കസ്റ്റഡിയിൽ എടുത്തത്. അന്ന് നടന്ന ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഗോപനാണ്. 75 ലക്ഷം രൂപയാണ് ഗോപനും സംഘവും കവർന്നത്.വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സ്വർണാഭരണങ്ങളുമായി ആറ്റിങ്ങലിലെ ജ്വല്ലറിയിലേക്ക് പോകുകയായിരുന്ന സമ്പത്തിന് നേരെ ആക്രമണം ഉണ്ടായത്. മുളകുപൊടിയെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേൽപ്പിച്ച അക്രമി സംഘം സ്വർണവുമായി കടന്നു കളയുകയായിരുന്നു.