വെഞ്ഞാറമൂട്: പഴക്കടയിൽനിന്ന് അനധികൃതമായി വിൽപ്പനയ്ക്കു വച്ചിരുന്ന 15 ലിറ്റർ മദ്യം പിടികൂടി. മദ്യം വിറ്റുകിട്ടിയ 24500 രൂപയും പിടികൂടി. വെഞ്ഞാറമൂട് ബസ് സ്റ്റാൻഡിന് എതിർവശമുള്ള പഴക്കട ഉടമ ശ്രീരാജിന്റെ പേരിൽ അബ്കാരി കേസെടുത്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഡ്രൈവിൽ വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി.മോഹൻകുമാറിന്റെ നേതൃത്വത്തിലെ എക്സൈസ് സംഘമാണ് മദ്യവും പണവും പിടികൂടിയത്. ഡ്രൈഡേ ദിവസങ്ങളിൽ കട കേന്ദ്രീകരിച്ച് വ്യാപകമായ രീതിയിൽ അനധികൃത മദ്യവിൽപ്പന നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പഴവർഗ വിൽപ്പനയുടെ മറവിലാണ് മദ്യവിൽപ്പന നടത്തിയിരുന്നത്. ഡ്രൈഡേ ദിവസങ്ങളിൽ വൻ വില ഈടാക്കിയാണ് മദ്യം വിറ്റിരുന്നതെന്ന് പ്രാഥമികാന്വേഷണത്തിൽ ബോധ്യമായി. പരിശോധനയ്ക്കിടയിൽ എക്സൈസ് സംഘത്തെ വെട്ടിച്ചുകടന്ന പ്രതി ശ്രീരാജിനുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് അധികൃതർ പറഞ്ഞു.