വാമനപുരം : വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി മോഹൻകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാമനപുരം റേഞ്ചിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 245 ലിറ്റർ കോട കണ്ടെത്തി.
പാലോട് അഞ്ചാനകുഴിക്കര സ്വപ്ന വിലാസത്തിൽ ചെല്ലപ്പന്റെ മകൻ അശോകൻ താമസിക്കുന്ന വീട്ടിൽ നിന്നും 105 ലിറ്റർ കോട കണ്ടെത്തി അശോകനെ പ്രതിയാക്കി കേസെടുത്തു.
മീൻമുട്ടി പാലുവള്ളി ചോനൻവിള ലക്ഷംവീട് കോളനി ജംഗ്ഷന് സമീപം മഹേഷ് ഭവനിൽ തുളസിയുടെ മകൻ മോനായി എന്ന് വിളിക്കുന്ന മഹേഷിന്റെ വീട്ടിൽനിന്നും 140 ലിറ്റർ കോട കണ്ടെത്തി കേസെടുത്തു.
മദ്യഷാപ്പുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ വ്യാജ മദ്യ നിർമ്മാണവും വിതരണവും കൂടാതെ മയക്കുമരുന്ന് ഉപയോഗവും വർധിച്ചിട്ടുണ്ടെന്നും അതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
പ്രിവൻറ്റീവ് ഓഫീസർമാരായ ഷാജി മനോജ് കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ്കുമാർ, അൻസർ, വിഷ്ണു, അനിരുദ്ധൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.