നെടുമങ്ങാട്: നെടുമങ്ങാട്, പനവൂർ കരിക്കുഴിയിൽ വൻ വ്യാജ ചാരായ വേട്ട- നാലു പേർ പിടിയിലായി. നിയമ വിരുദ്ധമായി ചാരായം വാറ്റി വിൽപ്പന നടത്തി വന്ന പനവൂർ, കരിക്കുഴി, മാങ്കുഴി തടത്തരികത്തു വീട്ടിൽ ഷജീർ എന്ന കരിമൻ (41), പനവൂർ, വേട്ടമ്പള്ളി, വാഴോട്ട് സുധീർ മൻസിലിൽ സുധീർ എന്ന ഖുറാൽ (34), പനവൂർ, കരിക്കുഴി, ചന്ദ്രമൻ കൊക്കോട് ജാന ഭവനിൽ പങ്കജാക്ഷൻ (57), പനവൂർ, കരിക്കുഴി, ചന്ദ്രമൻ കൊക്കോട്, റാണി വിലാസത്തിൽ കുമാർ (30) എന്നിവരാണ് നെടുമങ്ങാട് പോലീസിൻ്റെ പിടിയിലായത്.
പനവൂർ, കരിക്കുഴി ചന്ദ്രമൻ കൊക്കോടുള്ള കുമാറിൻ്റെ റാണി വിലാസം വീട്ടിൽ നിന്നും 19 ലിറ്റർ വ്യാജ ചാരായവും ആയിരത്തോളം ലിറ്റർ വാഷും വാറ്റിനുപയോഗിക്കുന്ന 24 ലിറ്ററിൻ്റെയും അഞ്ചു ലിറ്ററിൻ്റെയും രണ്ടു പ്രഷർ കുക്കറുകളും ഗ്യാസും, ഗ്യാസ് സ്റ്റൗവും നിരവധി കന്നാസുകളുമാണ് പിടിച്ചടുത്തത്.
ലോക് ഡൗൺ സമയത്ത് അമിത ലാഭമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ അനധികൃതമായി വ്യാജ ചാരായമുണ്ടാക്കി വിൽപ്പന നടത്തി വരുകയായിരുന്നു പ്രതികൾ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. നെടുമങ്ങാട് ഡി.വൈ.എസ്.പി എം.അനിൽ കുമാറിൻ്റെയും പോലീസ് ഇൻസ്പെക്ടർ വി.രാജേഷ് കുമാറിൻ്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.