ചിറയിൻകീഴ്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഞ്ചുതെങ്ങിലും മുതലപ്പൊഴിയിലും സന്ദർശനം നടത്തി. മുതലപ്പൊഴി മത്സ്യബന്ധന ഹാർബർ നിർമ്മാണത്തിലെ അശാസ്ത്രീയതയും അഴിമുഖത്ത് അപകടങ്ങൾ പതിവായി മത്സ്യത്തൊഴിലാളികൾ മരണപ്പെടുന്നതും അനുബന്ധ പ്രദേശങ്ങളിലെ പ്രശ്നങ്ങളും മനസിലാക്കാനാണ് സന്ദർശനം നടത്തിയത്. മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമ്മാണവും അടിക്കടി ഇവിടെയുണ്ടാകുന്ന അപകടങ്ങളും നിയമസഭയിൽ ഉന്നയിച്ച് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. അദാനിയുടെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ഇവിടം വഴി സഹായം ചെയ്യുക എന്നതിനെക്കാൾ പ്രധാനം മത്സ്യത്തൊഴിലാളികളുടെ ജീവൻ പൊലിയാതെ സംരക്ഷിക്കുകയാണ്. അശാസ്തീയമായ നിർമ്മാണം മൂലം അൻപത്തിയഞ്ചോളം മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകുന്നതിനിടയിൽ ഹാർബർ മുഖത്ത് വച്ചു മരണപ്പെട്ടത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. മുതലപ്പൊഴിയുടെ അപകടാവസ്ഥ കേന്ദ്ര ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് അടൂ പ്രകാശ് എം.പി പറഞ്ഞു. മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെട്ട് മരണമടഞ്ഞ മത്സ്യത്തൊഴിലാളിയുടെ വീട്ടിലും പ്രതിപക്ഷ നേതാവെത്തി. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ഫെറോന വികാരി ഫാ.ജസ്റ്റിൻ ജൂഡിൻ, എം.ജെ ആനന്ദ്, ബി.എസ് അനൂപ് .ജെഫേഴ്സൺ, അജിത് കുമാർ, വിശ്വനാഥൻ നായർ എച്ച്.പി.ഷാജി, ഷെറിൻ ജോൺ, രാജേഷ് ബി. നായർ, ജോഷി ബായി ഫാ.ബിനു അലക്സ്, ഫാ.ആന്റണി എസ്.പി, ഫാ.പ്രദീപ് ജോസഫ്, ഫാ.ജെറോം നെറ്റോ എന്നിവർ പങ്കെടുത്തു.