മുക്കുപണ്ടം പണയംവച്ച് കനറാ ബാങ്കിൽ നിന്ന് 20.40 ലക്ഷംരൂപ തട്ടിയെടുത്ത പ്രതിയെ ജില്ലാ ക്രൈബ്രാംഞ്ച് ( സി 3 ) വിഭാഗം അറസ്റ്റുചെയ്‌തു. കല്ലറ മുതുവിള സ്വദേശി അരുൺ ജോളിയാണ് (38) പിടിയിലായത്. കഴിഞ്ഞ ജൂലായിലായിരുന്നു സംഭവം. വെഞ്ഞാറമൂട് ശാഖയിൽ നിന്നും 75.6 പവൻ തൂക്കമുള്ള 56 വള പണയപ്പെടുത്തിയാണ് ഇയാൾ 20.40 ലക്ഷം രൂപ വാങ്ങിയത്. അടുത്തുള്ള മറ്റൊരു ബാങ്കിൽ നിന്നും ഇയാൾ ആഭരണപ്പണയത്തിൽ വായ്‌പയെടുത്തിരുന്നു. ഇവിടെ നൽകിയ പണയ ഉരുപ്പടികൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയ കാര്യം ബാങ്ക് അധികൃതർ കനറാ ബാങ്കിൽ അറിയിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ശാഖാ മാനേജർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ബാങ്ക് അധികൃതരെത്തി പ്രതിയെ തിരിച്ചറിഞ്ഞു. തന്റെ സുഹൃത്തിൽ നിന്നാണ് സ്വർണം ലഭിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. സുഹൃത്തിനെ കേന്ദ്രീകരിച്ചും തട്ടിയെടുത്ത പണത്തെപ്പറ്റിയും അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.