ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് ഭർത്താവിൻ്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും രണ്ട് വർഷത്തിന് ശേഷം പള്ളിക്കൽ പോലീസ് പിടികൂടി. മടവൂർ മൻസൂർ മനസിലിൽ ഷംന (28) , അടയമൺ തൊളിക്കുഴി കൊച്ചുവിള വീട്ടിൽ നിസാം (35) എന്നിവരെയാണ് പള്ളിക്കൽ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
2019 മെയ് മാസം 12 ന് ആയിരുന്നു കേസിനാസ്പദമായ സംഭംവം. അന്നേ ദിവസം ഷംനയെ കാൺമാനില്ല എന്ന ബന്ധുക്കളുടെ പരാതിയിൽ പള്ളിക്കൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകനായ നിസാമിനൊപ്പം പോയതാന്നെന്ന് മനസ്സിലാക്കിയത്.
ഷംനയുടെ ഭർത്താവിനൊപ്പം വിദേശത്ത് ജോലി ചെയ്തിരുന്ന നിസ്സാം ഫോൺ വിളികളിലൂടെ ഷംനയുമായി പ്രണയത്തിലാവുകയായിരുന്നു . പ്രണയത്തിലായ ഇവർ ഒരുമിച്ച് ജീവിക്കാൻ വേണ്ടി തീരുമാനിക്കുകയും 2019 മെയ് 12 ന് നാട്ടിലെത്തിയ നിസ്സാമിൻ്റെ കൂടെ ആറ് വയസ്സുള്ള തൻ്റെ മകളെയും ഉപേക്ഷിച്ച് ഷംന ഒളിച്ചോടുകയായിരുന്നു.
നാട് വിട്ട ഇവർ കോയമ്പത്തൂരിലും തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ വാടകവീടെടുത്ത് ഒളിച്ച് താമസിക്കുകയായിരുന്നു. വീട്ടുകാരുമായൊ ബന്ധുക്കളുമായൊ യാതൊരു ബന്ധവും ഇവർക്കില്ലായിരുന്നതിനാൽ പോലീസിന് ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല.ഒരു വർഷത്തിനു ശേഷം ഇവർ പാലക്കാട് ഒറ്റപ്പാലം പാലപ്പുറം എന്ന സ്ഥലത്ത് ഒരു ക്വാർട്ടേഴ്സ് തരപ്പെടുത്തി താമസം മാറുകയായിരുന്നു. അധികം മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനാൽ തൊട്ടടുത്ത് താമസിക്കുന്നവർക്ക് പോലും ഇവരെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.
പള്ളിക്കൽ പോലീസ് നടത്തിയ നിരന്തര അന്വേഷണത്തിൻ്റെ ഫലമായി പള്ളിക്കൽ സി.ഐ ശ്രീജിത്തിന് ഷംനയുടെ പാലപ്പുറത്തെ സാനിധ്യം മനസ്സിലാക്കാൻ കഴിഞ്ഞു. തുടർന്ന് ഒറ്റപ്പാലം പോലീസിൻ്റെ സഹായത്തോടെ ഷംനയെയും നസ്സീമിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പള്ളിക്കൽ സി.ഐ ശ്രീജിത്ത്.പിയുടെ നേതൃത്വത്തിൽ എസ്.ഐ സഹിൽ. എം എ .എസ് .ഐ അനിൽകുമാർ സിപി ഒ മാരായ സന്തോഷ് , അനുമോഹൻ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.