മംഗലപുരം : ലോഡ്ജിൽ വാടകയ്ക്ക് മുറി എടുത്ത് കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്ന രണ്ട് പേരെ മംഗലപുരം പോലീസും ,തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഏഴ് കിലോ കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തു.
വെഞ്ഞാറമൂട് , തൈക്കാട്ട് സമന്വയനഗറിൽ മടവിളാകത്ത് വീട്ടിൽ നിതിൻ(23) ,പാലക്കാട് ,നടുവത്തൂപാറ ,പെരുങ്ങോട് കുറുശ്ശിയിൽ കുണ്ടുകാട് വീട്ടിൽ രാകേഷ് (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
പിടിയിലായ രണ്ട് പേരും നേരത്തെ ക്രിമിനൽ കേസ്സുകളിലും , അനധികൃത മദ്യകച്ചവടത്തിനും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും ട്രയിൻമാർഗ്ഗമാണ് ഇവർ കഞ്ചാവ് കേരളത്തിൽ എത്തിച്ചിരുന്നത്. ട്രയിൻ മാർഗ്ഗം കഞ്ചാവ് കേരളത്തിൽ എത്തിച്ച് കച്ചവടം നടത്തുന്ന തിരിവനന്തപുരം ജില്ലയിലെ മുഖ്യകണ്ണികളാണ് പിടിയിലായ ഇവർ
ആന്ധ്രയിൽ നിന്നും കിലോഗ്രാമിന് അയ്യായിരം രൂപക്ക് വാങ്ങുന്ന കഞ്ചാവ് മുപ്പത്തി അയ്യായിരം രൂപക്ക് മുകളിലാണ് ഇവർ കേരളത്തിൽ വിൽപ്പന നടത്തിയിരുന്നത് . വിപണിയിൽ രണ്ടര ലക്ഷം രൂപയിലതികം വിലവരുന്ന കഞ്ചാവ് ആണ് ഇവരിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ ആഴ്ച ജില്ലയിൽ നിന്നുള്ള രണ്ടംഗ സംഘം ഇരുചക്രവാഹത്തിൽ കടത്തിയ പന്ത്രണ്ട് കിലോ കഞ്ചാവുമായി തമിഴ്നാട് പോലീസിന്റെ പിടിയിലായിരുന്നു. ഇപ്പോൾ പിടിയിലായവരിൽ നിന്നും കഞ്ചാവ് കച്ചവടം ചെയ്യുന്ന സംഘങ്ങളെ കുറിച്ചും പോലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി പി.കെ മധുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി.എസ്സ്.സുനീഷ് ബാബുവിന്റെയും നർകോട്ടിക്ക് സെൽ ഡി.വൈ.എസ്സ്.പി വി.സ്സ് .ധിനരാജിന്റെയും നേതൃത്വത്തിൽ ലഹരി മാഫിയക്കെതിരെ നിലവിൽ ശക്തമായ നടപടികൾ സ്വീകരിച്ച് വരുകകയാണ്.
മംഗലപുരം പോലീസ് ഇൻസ്പെക്ടർ എച്ച്.എൽ സജീഷിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ തുളസീധരൻ പിള്ള , സുദർശനൻ എ.എസ്.ഐ, എസ്സ്.ജയൻ ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ എം.ഫിറോസ് ഖാൻ എ.എസ്.ഐ ബി. ദിലീപ് സി.പി.ഒ മാരായ അനൂപ് , ഷിജു , സുനിൽ രാജ് ,സുധീർ എന്നിവരുടെ നേതൃത്വത്തിൽ ആണ് കഞ്ചാവുമായി ഇവരെ പിടികൂടിയത്.