മംഗലപുരം: വിദ്യാർത്ഥിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദ്ദിച്ച ശേഷം നിർബന്ധിപ്പിച്ച് കഞ്ചാവ് വലിപ്പിച്ച് പണവും മൊബൈലും തട്ടിയെടുത്ത കഞ്ചാവ് സംഘത്തിലെ നാലംഗ സംഘം പോലീസ് പിടിയിൽ. മംഗലപുരം സ്വദേശികളായ ഷെഹിൻ, അഷ്റഫ്, അൻസർ, മുരുക്കുപുഴ സ്വദേശി മുഹമ്മദ് ഷിനാസ് എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്യ്തത്. ഷെഹിനെ പോത്തൻകോട് പോലീസും മറ്റ് മൂന്ന് പ്രതികളെ മംഗലപുരം പൊലീസുമാണ് അറസ്റ്റ് ചെയ്യ്തത്.
പോത്തൻകോട് വാവറമ്പലം സ്വദേശിയും ചെമ്പഴന്തി എസ്.എൻ കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയുമായ ഷബിൻ( 18 ) നാണ് കഞ്ചാവ് മാഫിയ സംഘത്തിന്റെ ക്രൂര മർദ്ദനത്തിന് ഇരയായത്. നിർബന്ധിച്ച് കഞ്ചാവ് വലിപ്പിച്ച ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു പിടിയിലായ കഞ്ചാവ് മാഫിയ സംഘം.
ഷബിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി സമീപമുള്ള പുരയിടത്തിൽ വെച്ചാണ് മർദിച്ചതെന്നും ഷബിന്റെ കയ്യിലുണ്ടായിരുന്ന 3000 രൂപയും മൊബൈൽ ഫോണും ഇവർ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. മൊബൈൽ ഫോൺ തിരിച്ചു നൽകണമെങ്കിൽ 10,000 രൂപ നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടതോടെയാണ് ഷബിൻ സംഭവം വീട്ടിൽ പറഞ്ഞത്.ഇതോടെയാണ് ഷബിന്റെ മാതാവ് പൊലീസിൽ പരാതി നൽകിയത്. പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ ഷെഹിൻ ഷബിന്റെ വീടിന് നേരേയും ആക്രമണം നടത്തി. അറസ്റ്റിലായ ഷെഹിനും അൻസറും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.