വർക്കല : കടയിൽ സാധനം വാങ്ങാൻ എത്തിയ യുവാവ് എഴുപതുകാരനായ കടയുടമയെ ക്രൂരമായി മർദിച്ചതായി പരാതി. മേൽവെട്ടൂരിൽ കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്. മേൽവെട്ടൂർ അനശ്വരയിൽ ‘ദക്ഷിത്’ എന്ന കട നടത്തുന്ന സതീശനെയാണ്(70) യുവാവ് ആക്രമിച്ചത്. സംഭവശേഷം മുങ്ങിയ കാട്ടുവിള വീട്ടിൽ അച്ചു എന്ന അനീഷിനായി(30) പൊലീസ് തിരച്ചിൽ തുടരുന്നു. കൈയ്ക്കു പൊട്ടലും മുഖത്തു പരുക്കുമായി സതീശൻ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കടയ്ക്കുള്ളിൽ നടന്ന അക്രമം സമീപത്ത് നിന്ന മറ്റൊരാൾ വിഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മേൽവെട്ടൂർ ജംഗ്ഷനിലെ പലചരക്ക് കടയിലേക്ക് എത്തിയ അനീഷ് സാധനങ്ങൾ വാങ്ങിയ ശേഷം പൈസ കൊടുക്കാൻ വിസമ്മതിച്ചതാണു പ്രശ്നത്തിന് തുടക്കമായത്. ഇതിനെ തുടർന്നുണ്ടായ തർക്കം മർദനത്തിൽ കലാശിച്ചു. മർദനമേറ്റ സതീശൻ പിന്നീട് തറയിൽ വീണുപോകുന്നതു വിഡിയോയിൽ കാണാം. ബഹളം കേട്ടു സമീപത്തുള്ളവർ എത്തിയാണ് അക്രമിയെ പിടിച്ചു മാറ്റിയത്. വാടകയ്ക്കാണ് സതീശൻ കട നടത്തുന്നത്.